കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. സിപിഎമ്മിലെ യുവനേതാവ് അഡ്വ. കെ എസ് അരുണ്‍കുമാറിന്റെ പേരാണ് ഇന്നലെ പറഞ്ഞുകേട്ടിരുന്നത്. അരുണ്‍കുമാറിന് വേണ്ടി ചുമരെഴുത്തുകളും തുടങ്ങിയിരുന്നു. അതിനിടെ സ്ഥാനാര്‍ത്ഥിയെപ്പറ്റി പാര്‍ട്ടി ആലോചിക്കുന്നതേയുള്ളൂവെന്ന പ്രസ്താവനയുമായി ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജനും മന്ത്രി പി രാജീവും രംഗത്തു വന്നു.
ഇതോടെ ഉടലെടുത്ത ആശയക്കുഴപ്പത്തില്‍ സിപിഎം നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. അന്തരിച്ച എംഎല്‍എ പി ടി തോമസിന്റെ പത്‌നി ഉമ തോമസ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായതോടെ മണ്ഡലത്തില്‍ നിര്‍ണായകമായ ക്രൈസ്തവ വോട്ടുകള്‍ ഇടതിന് അനുകൂലമായി കേന്ദ്രീകരിപ്പിക്കാന്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി വേണമോ എന്ന അവസാന വട്ട ആലോചനയിലാണ് സിപിഎം നേതൃത്വം.
രാവിലെയോടെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച് എല്‍ഡിഎഫില്‍ അവതരിപ്പിക്കും. പിന്നാലെ മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. സ്ഥാനാര്‍ത്ഥിയെ ഇന്നുപ്രഖ്യാപിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇ പി ജയരാജന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അരുണ്‍കുമാറിന് പുറമേ, കൊച്ചി മേയര്‍ എം അനില്‍കുമാര്‍, ഡോ. കൊച്ചുറാണി ജോസഫ്, യേശുദാസ് പറപ്പിള്ളി തുടങ്ങിയ പേരുകളാണ് സിപിഎമ്മില്‍ നിന്നും ഉയര്‍ന്നു കേട്ടിരുന്നത്.
സ്ഥാനാര്‍ത്ഥി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പു തന്നെ പി വി ശ്രീനിജന്‍ എംഎല്‍എ കെ എസ് അരുണ്‍കുമാറാണ് സ്ഥാനാര്‍ത്ഥിയെന്ന് വ്യക്തമാക്കി ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലെന്ന കണ്‍വീനര്‍ ജയരാജന്റെ പ്രസ്താവന വന്നതോടെ, ശ്രീനിജന്റെ പോസ്റ്റ് വിവാദമായി. പാര്‍ട്ടി നേതൃത്വം ഇടപെട്ടതോടെ ശ്രീനിജന്‍ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. തനിക്ക് അബദ്ധം പറ്റിയതാണെന്നാണ് ശ്രീനിജന്‍ നല്‍കിയ വിശദീകരണം.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ