കോട്ടയം. വൈക്കം സത്യഗ്രഹത്തെ അനുസ്മരിച്ച് സംസ്ഥാനത്തുടനീളം സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന
ആഘോഷ പരിപാടികൾക്ക് ഇന്ന് തുടക്കം. വൈക്കം ബീച്ച് മൈതാനിയിലെ വേദിയിൽ വൈകുന്നേരം 3.30ന് നടക്കുന്ന ചടങ്ങിൽ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ചേർന്ന് സർക്കാരിന്റെ 603 ദിവസം നീണ്ടു നിൽക്കുന്ന ശതാബ്‌ദി ആഘോഷ പരിപാടികൾക്ക് തിരിതെളിയിക്കും.
ഉദ്‌ഘാടന ചടങ്ങിൽ മന്ത്രി വിഎൻ വാസവൻ അധ്യക്ഷത വഹിക്കും. ശതാബ്‌ദി ലോഗോ സികെ ആശയ്‌ക്ക് നൽകി തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ പ്രകാശനം ചെയ്യും. വൈക്കം സത്യഗ്രഹ കൈപ്പുസ്‌തകം തോമസ് ചാഴിക്കാടന് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. ശതാബ്‌ദി ആഘോഷ രൂപരേഖ ചീഫ് സെക്രട്ടറി ഡോ. വിപി ജോയ് അവതരിപ്പിക്കും. മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും എംപിമാരും സാമുദായിക നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.
ആഘോഷ ഉദ്‌ഘാടന ചടങ്ങിൽ ഒരുലക്ഷം ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചടങ്ങിൽ പങ്കെടുക്കുന്നതിന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഇന്ന് രാവിലെ 10 മണിക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തും.
ഗതാഗത നിയന്ത്രണം
വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷ പരിപാടി ഉദ്‌ഘാടന പരിപാടിയുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എറണാകുളം, കോട്ടയം ഭാഗങ്ങളിൽ നിന്ന് വരുന്ന കെഎസ്ആർടിസി, പ്രൈവറ്റ് ബസുകൾ ലിങ്ക് റോഡ് വഴി മുരിയൻ കുളങ്ങര, പുളിംചുവട് വഴി തിരികെ പോകണമെന്ന് നിർദേശിച്ചിട്ടുണ്ട്.
എറണാകുളം ഭാഗത്ത് നിന്നും കോട്ടയം, ആലപ്പുഴ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പുത്തൻകാവ് ഭാഗത്ത് നിന്നും കാഞ്ഞിരമറ്റം തലയോലപ്പറമ്പ് വഴി പോകണം. ആലപ്പുഴ, വെച്ചൂർ ഭാഗത്ത് നിന്നും എറണാകുളം, കോട്ടയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഇടയാഴത്ത് നിന്ന് തിരിഞ്ഞ് കല്ലറ, കടുത്തുരുത്തി വഴി പോകണമെന്നും അറിയിച്ചിട്ടുണ്ട്.
പാർക്കിംഗ് ഇങ്ങനെ
എറണാകുളം ഭാഗത്തുനിന്ന് വരുന്ന പ്രമുഖർക്ക് വൈക്കം പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ഗ്രൗണ്ടിലാണ് പാർക്കിംഗ് ഒരുക്കിയിരിക്കുന്നത്.
എറണാകുളത്ത് നിന്ന് വരുന്ന ചെറു വാഹനങ്ങൾ വൈക്കം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിർത്തി യാത്രക്കാരെ ഇറക്കിയശേഷം മടിയത്തറ സ്‌കൂൾ, നാഗമ്പൂഴി മന, വർമ്മ സ്‌കൂൾ, ഉദയനാപുരം ക്ഷേത്ര പരിസരം, ചിറമേൽ ഓഡിറ്റോറിയം ഗ്രൗണ്ട്, കൂട്ടുമ്മേൽ സ്‌കൂൾ പരിസരം, മറവന്തുരുത്ത് സ്‌കൂൾ ഗ്രൗണ്ട്, കാട്ടിക്കുന്ന് മോസ്‌ക് ഓഡിറ്റോറിയം, പഞ്ഞിപ്പാലം പാലത്തിന് പടിഞ്ഞാറ് വശം, പഞ്ഞിപ്പാലത്തിന് കിഴക്ക് വശം. വലിയ വാഹനങ്ങൾ നാനാടം ആതുരാശ്രമം സ്‌കൂൾ ഗ്രൗണ്ടിലും സാരംഗി യാർഡിന് എതിർവശവും പാർക്ക് ചെയ്യണം.
കോട്ടയം ഭാഗത്ത് നിന്ന് വരുന്ന ചെറുവാഹനങ്ങൾ ചാലപറമ്പ് ഓപ്പൺ ഗ്രൗണ്ട്, വടയാർ മാർസ്ലീബ സ്‌കൂൾ, തലയോലപ്പറമ്പ് എ.ജെ ജോൺ ഹൈസ്‌കൂൾ, കടുത്തുരുത്തി സെന്റ് മൈക്കിൾസ്, തിരുപുറം ക്ഷേത്ര മൈതാനം, ആപ്പാഞ്ചിറ പോളിടെക്‌നിക്, തലയോലപ്പറമ്പ് ഡിബി കോളേജ്, ചക്കുങ്കൽ ഓയിൽ മിൽ ഗ്രൗണ്ട്, ചക്കുങ്കൽ ഓയിൽ മില്ലിന് എതിർവശം, വല്ലകം അരീക്കുളങ്ങര ക്ഷേത്രം ഗ്രൗണ്ട്, പെരുന്തട്ട് ഗ്രൗണ്ട്, കരിക്കോട് ദേവി വിലാസം എൻ.എസ്.എസ് ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് പാർക്ക് ചെയ്യേണ്ടത്.
കോട്ടയത്ത് നിന്നുള്ള വലിയ വാഹനങ്ങൾ കീഴൂർ സെന്റ് ജോസഫ് സ്‌കൂൾ ഗ്രൗണ്ട്, ഭവൻസ് സ്‌കൂൾ ഗ്രൗണ്ട്, പുളിഞ്ചുവട് യാർഡ്, തലയോലപ്പറമ്പ് സെന്റ് ജോർജ് എച്ച്.എസ്.എസ്., സെന്റ് ജോർജ് എച്ച്.എസ്., വടയാർ ക്ഷേത്ര മൈതാനം, വല്ലകം സെന്റ് മേരീസ് സ്‌കൂൾ മൈതാനം എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
ആലപ്പുഴ ഭാഗത്തു നിന്ന് വരുന്ന ചെറുവാഹനങ്ങൾ വാഴമന ആർ.ടി.ഒ ടെസ്റ്റിംഗ് ഗ്രൗണ്ട്, വൈക്കത്തുപ്പള്ളി ഗ്രൗണ്ട്, മൂത്തേടത്തുകാവ് ക്ഷേത്ര മൈതാനം, ചെമ്മനത്തുകര ക്ഷേത്ര മൈതാനം, ചെമ്മനത്തുക്കര സെന്റ് ആന്റണീസ് പള്ളി, കൊട്ടാരപ്പള്ളി സെന്റ് സെബാസ്റ്റ്യൻസ് പള്ളി മൈതാനം, ഹെറിട്ടേജ് ഹോട്ടൽ പ്ലാസ ഗ്രൗണ്ട്, പള്ളിയാട് എസ്എൻ യുപിഎസ്, ഉല്ലല എൻഎസ്എസ് സ്‌കൂൾ ഗ്രൗണ്ട്, ഉല്ലല പള്ളി മൈതാനം, കൊതവറ കോളേജ്, കൊതവറ പള്ളി, കോൺവന്റ് സ്‌കൂൾ, മൂത്തേടത്ത് കാവ് അമല സ്‌കൂൾ, പുത്തൻകാവ് കെ.പി എം.എച്ച്.എസ് സ്‌കൂൾ, പൈനുങ്കല്ലിന് വടക്കുവശം, എസ്.എസ്. ബാറ്ററി കടയ്ക്ക് എതിർവശം, ബോയ്‌സ് സ്‌കൂൾ ഗ്രൗണ്ട്, മൂത്തേടത്തുകാവ് ക്ഷേത്രം ആറാട്ടുകടവ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ