മലപ്പുറം: മഞ്ചേരി കുനിയിൽ ഇരട്ടക്കൊലക്കേസിൽ 12 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. മഞ്ചേരി മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നു മുതല്‍ 11 വരെയുള്ള പ്രതികളെയും പതിനെട്ടാം പ്രതിയെയുമാണ് കോടതി ശിക്ഷിച്ചത്. 12 പ്രതികൾക്കും അരലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കേസിൽ 12 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
അരീക്കോട് കുനിയില്‍ കൊളക്കാടന്‍ അബൂബക്കറേയും സഹോദരന്‍ അബ്ദുള്‍ കലാമിനേയും വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി. കുനിയില്‍ അങ്ങാടിയില്‍ വെച്ച് സഹോദരങ്ങളെ മുഖം മൂടി ധരിച്ച പ്രതികള്‍ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്.
2012 ജൂണ്‍ 10നാണ് കേസിനാസ്പദമായ സംഭവം. ലീഗ് പ്രവര്‍ത്തകന്‍ ആയിരുന്ന അതീഖ് റഹ്മാന്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കൊളക്കാടന്‍ അബൂബക്കര്‍ (കുഞ്ഞാപ്പു), സഹോദരന്‍ അബ്ദുള്‍ കലാം ആസാദ് എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ മുസ്ലിംലീഗുകാര്‍ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ദൃക്സാക്ഷികളുള്‍പ്പെടെ 364 സാക്ഷികളാണ് കേസിലുള്ളത്. 273 സാക്ഷികളെ വിസ്തരിച്ചു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച വടിവാള്‍, മറ്റ് ആയുധങ്ങള്‍, പ്രതികളുടെ മൊബൈല്‍ ഫോണ്‍, വാഹനങ്ങള്‍ ഉള്‍പ്പെടെ 100 തൊണ്ടിമുതലുകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ