തൊടുപുഴ: വിവാഹാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കൊല്ലാൻ ശ്രമം. തൊടുപുഴയിലാണ് നിയമ വിദ്യാർഥി കൂടിയായ പെൺകുട്ടിക്ക് നേരെ വധ ശ്രമം. കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഫോർട്ട് കൊച്ചി സ്വദേശിയായ ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറയിൽ വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്.
ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്. ഷാജഹാനും പെൺകുട്ടിയും തമ്മിൽ നേരത്തെ സൗഹൃദത്തിലായിരുന്നു. ഇരുവരുടെയും വിവാഹവും ഉറപ്പിച്ചിരുന്നു. യുവാവിന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പം വന്നതോടെ പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറി. അതിനിടെ വീണ്ടും വിവാഹാലോചനയുമായി ഷാജഹാൻ എത്തി. ഇത് നിഷേധിച്ചതോടെയാണ് കൊല്ലാൻ ശ്രമിച്ചത്.
നാലാം വർഷ നിയമ വിദ്യാർത്ഥിയാണ് പെൺകുട്ടി. കഴിഞ്ഞ ദിവസം തോപ്പുംപടിയിലെ ഒരു വിവാഹ ചടങ്ങിൽ വച്ച് ഇരുവരും തമ്മിൽ കണ്ടുമുട്ടിയിരുന്നു. അവിടെ വച്ച് താൻ വീണ്ടും വിവാഹാഭ്യർഥനയുമായി വരുമെന്ന് ഷാജഹാൻ പെൺകുട്ടിയെ അറിയിച്ചു.
എന്നാൽ പെൺകുട്ടി ഇത് നിഷേധിച്ചു. തുടർന്ന് തൊടുപുഴയിലെത്തി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. സ്വകാര്യ ദൃശ്യങ്ങൾ കൈയിലുണ്ടെന്നും പുറത്തു വിടുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് രാത്രി ഇരുവരും തമ്മിൽ നേരിട്ട് കണ്ട് സംസാരിച്ചു. വിവാഹാഭ്യർഥന പെൺകുട്ടി നിരസിച്ചതിന് പിന്നാലെയായിരുന്നു കത്തി വച്ച് ഭീഷണിപ്പെടുത്തിയത്.
അതിനിടെ, മറ്റൊരാളുമായി പെൺകുട്ടിക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് ഷാജഹാൻ മൊബൈൽ ഫോൺ തട്ടിയെടുത്ത് കടന്നുകളഞ്ഞു. പിന്നീട് പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ