ഇടുക്കി; കൊലപാതകത്തിനുശേഷം അനുമോളുടെ മൊബൈൽ ഫോൺ വിറ്റ പൈസയുമായാണ് ഭർത്താവ് ബിജേഷ് മുങ്ങിയതെന്ന് പൊലീസ്. അനുമോളുടെ ഫോണും പൊലീസ് കണ്ടെത്തി. കാഞ്ചിയാർ വെങ്ങാലൂർക്കട സ്വദേശിയായ ഒരാൾക്കാണ് ബിജേഷ് അയ്യായിരം രൂപയ്ക്ക് ഫോൺ വിറ്റത്. ബിജേഷിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ഊർജിതമാക്കി.
കാഞ്ചിയാർ സ്വദേശിയായ അധ്യാപിക അനുമോളെയാണ് 21ന് വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുറിയിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകിയ ശേഷമായിരുന്നു ഇയാൾ മുങ്ങിയത്. അനുമോളുടെ ഫോൺ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാഞ്ചിയാർ വെങ്ങാലൂർക്കട സ്വദേശിയുടെ കൈയിൽ ഫോൺ ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയത്.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഫോൺ പൈസകൊടുത്തു വാങ്ങിയതാണെന്ന് മനസിലായത്. ഞായറാഴച രാവിലെ കട്ടപ്പന ബെവ്കോ ഔട്ട് ലെറ്റിനു സമീപത്ത് വച്ചാണ് പ്രതി അയ്യായിരം രൂപയ്ക്ക് ഫോൺ ഇയാൾക്ക് വിറ്റത്. ഈ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബിജേഷിന്റെ മൊബൈൽ ഉപേക്ഷിച്ച നിലയിൽ കുമളിയിൽ നിന്നും കണ്ടെത്തിയിരുന്നു.
കട്ടപ്പന ഡിവൈഎസ്‌പി നിഷാദ് മോൻറെ നേതൃത്വത്തിൽ എസ് എച്ച് ഒ വിശാൽ ജോൺസൺ, എസ് ഐ കെ. ദിലീപ്കുമാർ എന്നിവർ അടങ്ങുന്ന 13 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. നാല് ടീമായി തിരിഞ്ഞാണ് അന്വേഷണം. ബിജേഷ് അതിർത്തി കടക്കാനുള്ള സാധ്യതയുള്ളതിനാൽ തമിഴ്നാട് ക്യൂ ബ്രാഞ്ചിൻറെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ