കേരളം

'അവധിക്കാലമാണ്, വെള്ളം കണ്ടാല്‍ എടുത്തു ചാടരുത് മക്കളെ...'; ജാഗ്രതാനിര്‍ദേശവുമായി പൊലീസ് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വാര്‍ഷിക പരീക്ഷ കഴിഞ്ഞ് കുട്ടികളെല്ലാം അവധിക്കാലം ആഘോഷിക്കുന്നതിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ആഘോഷത്തിന്റെ ഭാഗമായി അവധിക്കാല യാത്രകള്‍ തെരഞ്ഞെടുക്കുന്നവര്‍ നിരവധിയാണ്. അത്തരം യാത്രകളില്‍ 
പുഴകളും വെള്ളക്കെട്ടുള്ള പ്രദേശങ്ങളും കഴിവതും ഒഴിവാക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.

മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേരള പൊലീസിന്റെ ജാഗ്രതാനിര്‍ദേശം. പരിചയമില്ലാത്ത സ്ഥലങ്ങളില്‍ അമിത ആത്മവിശ്വാസത്തോടെ വെള്ളത്തില്‍ ചാടിയിറങ്ങുന്നതും ഗര്‍ത്തങ്ങള്‍, ചുഴികളും, വഴുക്കുള്ള പാറക്കെട്ടുകള്‍ എന്നിവിടങ്ങളില്‍ അതിസാഹസികത കാണിക്കാനും റീല്‍സും മറ്റും പകര്‍ത്തുന്നതിനും ശ്രമിക്കുന്നതും അപകടം ക്ഷണിച്ചു വരുത്തുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അപകടങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അടങ്ങുന്ന കുറിപ്പ് കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. 


കുറിപ്പ്:

ജലാശയങ്ങള്‍ കണ്ടാല്‍... എടുത്തു ചാടാന്‍ വരട്ടെ... 
അമിത ആത്മവിശ്വാസം അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു. 
അവധിക്കാലമാണ്.  അവധിക്കാല യാത്രകളില്‍ പുഴകളും വെള്ളക്കെട്ടുള്ള പ്രദേശങ്ങളും കഴിവതും ഒഴിവാക്കാം.  കുട്ടികളും ചെറുപ്പക്കാരുമാണ് കൂടുതലായി മുങ്ങിമരണങ്ങള്‍ക്കിരയാകുന്നത്. അതും ഏപ്രില്‍ മെയ് മാസങ്ങളിലാണ് കൂടുതല്‍.    പരിചയമില്ലാത്ത സ്ഥലങ്ങളില്‍ അമിത ആത്മവിശ്വാസത്തോടെ വെള്ളത്തില്‍ ചാടിയിറങ്ങുന്നു. ഗര്‍ത്തങ്ങള്‍, ചുഴികളും, വഴുക്കുള്ള പാറക്കെട്ടുകള്‍ എന്നിവിടങ്ങളില്‍ അതിസാഹസികത കാണിക്കാനും റീല്‍സും മറ്റും പകര്‍ത്തുന്നതിനും ശ്രമിക്കുമ്പോള്‍ അപകടത്തില്‍ പെടുന്നു.
 
 ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ...

മുതിര്‍ന്നവരില്ലാതെ  കുട്ടികളെ വെള്ളത്തില്‍ നീന്താനോ, കുളിക്കാനോ, കളിക്കാനോ അനുവദിക്കരുത്. 

ജലാശയങ്ങളിലെ  യാത്രകളില്‍ ലൈഫ് ജാക്കറ്റ്,  ട്യൂബ്, നീളമുള്ള കയര്‍ തുടങ്ങിയ രക്ഷോപകാരണങ്ങള്‍  കരുതുക. 

ശരിയായ പരിശീലനം ലഭിച്ചവര്‍ മാത്രം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുക.  വെള്ളത്തില്‍  വീണവരെ രക്ഷിക്കാനായി  നീന്തല്‍ അറിയാത്തവര്‍ എടുത്തു ചാടി അപകടത്തില്‍പ്പെടരുത്.  അത്തരം സന്ദര്‍ഭങ്ങളില്‍  കയറോ കമ്പോ തുണിയോ നീട്ടിക്കൊടുത്തു വലിച്ചു കയറ്റുന്നതാണ് കൂടുതല്‍ സുരക്ഷിതം. 

നീന്തല്‍ അറിയാം എന്ന കാരണത്താല്‍ മാത്രം വെള്ളത്തില്‍ ചാടിയറങ്ങരുത്. ജലാശയങ്ങളിലെ  അടിയൊഴുക്കും ചുഴിയും മണലുമെല്ലാം വ്യത്യസ്തമായിരിക്കും. ഒഴുക്കും ആഴവും മനസ്സിലാക്കി സാവധാനം വെള്ളത്തിലേക്ക് ഇറങ്ങുന്നതാണ് നല്ലത്. 

പരിചിതമില്ലാത്ത സ്ഥലങ്ങളില്‍  വെള്ളത്തിലേക്ക് എടുത്തു ചാടാതിരിക്കുക ചെളിയില്‍ പൂഴ്ന്നു പോകാം, തല പാറയിലോ, മരക്കൊമ്പിലോ പതിച്ചും അപകടമുണ്ടാകാം. 

നാട്ടുകാരുടെ മുന്നറിയിപ്പുകളും മുന്നറിയിപ്പ് ബോര്‍ഡുകളും  അവഗണിക്കാതിരിക്കുക. നേരം ഇരുട്ടിയ ശേഷവും ഒറ്റപ്പെട്ട സ്ഥലങ്ങളിലും വെള്ളത്തില്‍ ഇറങ്ങരുത്.

മദ്യലഹരിയില്‍ ഒരു കാരണവശാലും വെള്ളത്തില്‍ ഇറങ്ങരുത്. അസുഖമുള്ളവരും മരുന്നുകള്‍ കഴിക്കുന്നവരും വെള്ളത്തില്‍ വെച്ച് കൂടുതലാകാന്‍ സാധ്യതയുള്ള അസുഖങ്ങള്‍ (അപസ്മാരരോഗികള്‍, ഹൃദ് രോഗികള്‍ ) ഉള്ളവരും  പ്രത്യേകം സൂക്ഷിക്കുക. 

നീന്തല്‍ അറിയില്ലെങ്കിലും സുഹൃത്തുക്കള്‍ക്ക് അറിയാമല്ലോ എന്ന ആത്മവിശ്വാസത്തില്‍ ജലാശയങ്ങളില്‍ ഇറങ്ങരുത്. നിങ്ങളോടൊപ്പം ആ സുഹൃത്തിന്റെ ജീവനും പൊലിയാന്‍ ഇടയുണ്ട്. 

ജലസുരക്ഷയെക്കുറിച്ച് കുട്ടികളില്‍ അവബോധമുണ്ടാക്കുക.  കുട്ടികളെ നീന്തല്‍ പഠിപ്പിക്കാന്‍ ശ്രമിക്കുക. നന്നായി പരിശീലനം നേടിയവരില്‍ നിന്ന് മാത്രം നീന്തല്‍ പഠിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വേവ് പൂളില്‍ വെച്ച് യുവതിയോട് ലൈംഗികാതിക്രമം; കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ അറസ്റ്റില്‍

അഭിഭാഷകര്‍ ഉപഭോക്തൃ നിയമത്തിനു കീഴില്‍ വരില്ല, സേവനത്തിലെ കുറവിനു കേസെടുക്കാനാവില്ലെന്നു സുപ്രീംകോടതി

ബിരുദ പ്രവേശനം; സിയുഇടി ഹാള്‍ ടിക്കറ്റ് വെബ്‌സൈറ്റില്‍, ഡ്രസ് കോഡ്, വിശദാംശങ്ങള്‍

കോണ്‍ഗ്രസിന്റെ അവിശ്വാസത്തെ പിന്തുണച്ച് സിപിഎം അംഗങ്ങള്‍; രാമങ്കരി പഞ്ചായത്തില്‍ പാര്‍ട്ടിക്കു ഭരണം നഷ്ടമായി

അശ്വിന്‍ മുതല്‍ നെഹ്റ വരെ...