തിരുവനന്തപുരം; കർണാടക സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ അധിക്ഷേപിച്ചുകൊണ്ടുള്ള കോൺഗ്രസ് നേതാവ് വിടി ബൽറാമിന്റെ പോസ്റ്റ് വൻ വിവാദമായിരുന്നു. വിമർശനം രൂക്ഷമായതോടെ പോസ്റ്റ് പിൻവലിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ബൽറാമിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇടത് എംഎൽഎ കെടി ജലീൽ.
കോൺഗ്രസ് നേതാക്കൾ എന്തെങ്കിലും ചടങ്ങിന് ക്ഷണിക്കുന്നത് മര്യാദയുടെ ഭാഗമാണെന്ന് ക്ഷണിതാക്കൾ കരുതണം. സൗഹൃദത്തിൻ്റെ പേരിൽ ചടങ്ങിൽ പങ്കെടുത്താൽ തൊലിക്കട്ടി അളന്ന് തിട്ടപ്പെടുത്താൻ കെപിസിസി ഭാരവാഹിയുടെ നേതൃത്വത്തിൽ അവിടെ ഒരുസംഘമുണ്ടാകുമെന്നും ജലീൽ കുറിച്ചു. കോൺഗ്രസ് നേതാവിന്റെ മാതാവ് മരിച്ചപ്പോൾ ആരും ക്ഷണിക്കാതെ താൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയിരുന്നെന്നും അന്ന് അവിടെനിന്ന് വെള്ളം കുടിച്ചിരുന്നെങ്കിൽ എൻ്റെ തൊലിക്കട്ടിയും ടിയാൻ അളന്നേനെയെന്നും ജലീൽ പരിഹസിച്ചു.
ജലീലിന്റെ പോസ്റ്റ് വായിക്കാം
കോൺഗ്രസ് മഹത്തായ പാരമ്പര്യമുള്ള പാർട്ടിയാണ്. ആ പാർട്ടിയുടെ പുത്തൻകൂറ്റുകാരായ സംസ്ഥാന നേതാക്കൾ സംഘടനയുടെ വാർഡ് പ്രസിഡണ്ടാകാൻ പോലും യോഗ്യതയില്ലാത്തവരാണെന്ന് പറയേണ്ടി വന്നതിൽ ദു:ഖമുണ്ട്.
ഇനിമേലിൽ കോൺഗ്രസ് നേതാക്കൾ എന്തെങ്കിലും ചടങ്ങിന് ക്ഷണിക്കുന്നത് മര്യാദയുടെ ഭാഗമാണെന്ന് ക്ഷണിതാക്കൾ കരുതണം. എങ്ങാനും സൗഹൃദത്തിൻ്റെ പേരിൽ ചടങ്ങിൽ പങ്കെടുത്താൽ തൊലിക്കട്ടി അളന്ന് തിട്ടപ്പെടുത്താൻ കെ.പി.സി.സി ഭാരവാഹിയുടെ നേതൃത്വത്തിൽ അവിടെ ഒരുസംഘമുണ്ടാകും.
ഈ നേതാവിൻ്റെ മാതാവ് മരണപ്പെട്ട വാർത്തയറിഞ്ഞ് ആരും ക്ഷണിക്കാതെ ഞാനും അദ്ദേഹത്തിൻ്റെ വീട്ടിൽ പോയിരുന്നു. വരുന്നവർക്ക് ദാഹജലം അവിടെ കരുതിയിരുന്നു. ഭാഗ്യത്തിന് ഒരു തുള്ളി കുടിച്ചില്ല. കുടിച്ചിരുന്നെങ്കിൽ എൻ്റെ "തൊലിക്കട്ടി"യും ടിയാൻ അളന്നേനെ.
മേലിൽ കോൺഗ്രസ്സുകാർ എന്തെങ്കിലും പരിപാടിക്ക് ക്ഷണിച്ചാൽ നൂറുവട്ടം ആലോചിച്ചേ പോകാവൂ.
വെറുതെ തൊലിക്കട്ടി അളക്കാൻ അവസരമുണ്ടാക്കി കൊടുക്കേണ്ടല്ലോ?
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ