കവിത 

'ഇറ്റിറ്റിനങ്ങള്‍'- പി.ടി. നരേന്ദ്രമേനോന്‍ എഴുതിയ കവിത

പി.ടി. നരേന്ദ്ര മേനോന്‍

രു തുള്ളി,
പോയ്പോയ പിറവികള്‍
മറന്നിട്ട ചുടലകള്‍
പിഴിയുമളവുതിരുന്ന
ചുടുതുള്ളി,

വനമുളകള്‍
ഒടുവില്‍ കരിഞ്ഞുചാവും
മുന്‍പ് വിളയും അരി
കൊക്കില്‍ വെച്ചെവിടെയോ
മായുന്ന പറവയുടെ
കൊറ്റായ പൂതി-
വെണ്‍തുള്ളി,

ഇരുളിന്റെ
വഴിയില്‍ ഇണയ്ക്ക്
മെയ് നല്‍കുവാന്‍
ചെറുനേര-
മെരിയും ചെറുപ്പ-
നെറ്റിപ്പുറത്തുണരും
വിയര്‍പ്പിന്റെ നൊടിയിട-
പ്പൂംതുള്ളി,

പകലറുതി
പേറുന്ന കുടിലമാം
നോവുകളില്‍ അലിവിന്റെ
തിരിയുമായ് പാറിവ-
ന്നിരുളിന്റെ ചൊടിയില്‍ മുത്തും
മിന്‍മിനുങ്ങിന്റെ
ഒളിതുള്ളി,

വറുതി,യിലഹന്ത
തന്‍ വാളി,ലധികാരത്തി-
നടവുകളില്ലെന്നും
പിടഞ്ഞുവീഴും
അഴല്‍പ്പിറവികളുടെ
കരളില്‍ നിന്നൂര്‍ന്നുവീഴും
ചെന്നിണത്തുള്ളി,

അകലെ വാനിന്‍
ആരുമറിയാത്ത മണ്ണിനോ-
ടിവിടത്തെ പുകിലുകള്‍
ഓതുവാന്‍ പോകുന്ന
പുതുരഥക്കണ്ണില്‍ ചിണുങ്ങുന്ന
കുറുതുള്ളി,

അഴലാണ് ചുറ്റു-
മെരിയുന്നതെന്നാലുമത്
ദിനസരിച്ചെറുചിരിയില്‍
മൂടി വാഴും വികട-
വിരുതിന്റെ മിഴിയില്‍
തുളുമ്പിനില്‍ക്കും കൊച്ചുവാഴ്വു
നീര്‍ത്തുള്ളി,

കരിമിഴികള്‍ കാട്ടി
വനവഴിയിലെ നടപ്പിനോ-
ടൊരു വെറ്റിലയ്ക്കുള്ള
നൂറ് ചോദിച്ചവള്‍
ഇവിടെയും വന്നു വിളിക്കുന്ന
നേരത്ത് പടരും ഇരുട്ടില്‍
തണുപ്പുതുള്ളി,

പൊറുതിതന്‍
ഒച്ചയില്‍, മണത്തില്‍,
നിറത്തിലും കുറുനേര-
മെന്തോ തിരഞ്ഞങ്ങനെ
മറവിതന്‍ ചാരത്തി-
ലലിയുമൊരു തുള്ളി-മെയ്-
ക്കുമിളയില്‍ വിങ്ങുന്ന
വീര്‍പ്പുതുള്ളി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം