രാജ്യാന്തരം

ബോറടി മാറ്റാന്‍ നഴ്‌സ് കൊന്നത് 300 രോഗികകളെ: ലോകത്തെ സമാനതകളില്ലാത്ത സീരിയല്‍ കില്ലര്‍

സമകാലിക മലയാളം ഡെസ്ക്

ഓള്‍ഡന്‍ബര്‍ഗ്: മരുന്നിന് പകരം ജീവന്‍ നഷ്ടപ്പെടുത്താവുന്ന കെമിക്കല്‍സ് കുത്തിവെച്ച് ഒരു നഴ്‌സ് കൊന്നത് 300 രോഗികളെ. ജര്‍മനിയിലാണ് നീല്‍സ് ഹൂഗല്‍ എന്ന കൊലയാളി നഴ്‌സ് സമാനതകളില്ലാത്ത ഈ ക്രൂരത ചെയ്തത്. വെറും നേരമ്പോക്കിനും ബോറടി മാറ്റാനുമായി തന്റെയടുക്കലെത്തിയ 300 രോഗികളെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. 

42 വയസുകാരനായ നില്‍സ് എന്ന കൊലയാളിക്ക് താന്‍ നടത്തിയ കൊലപാതകങ്ങള്‍ക്ക് പ്രത്യേകിച്ചൊരു കാരണമൊന്നും പറയാനില്ല. കൊലപാതകത്തിന് പിന്നിലുള്ള കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല താനും. 2000 മുതല്‍ 2005 വരെയുള്ള കാലയളവിലാണ് ഇയാള്‍ ഈ കൊലപാതകങ്ങളത്രയും നടത്തിയത്. 

ഇയാള്‍ക്കെതിരെ കൊലപാതകക്കേസുകളുടെ പരമ്പര നീണ്ടുകിടക്കുകയാണ്. മൂന്നാമത്തെ വിചാരണയില്‍ രണ്ട് രോഗികളെ കൊലപ്പെടുത്തിയതിനും മറ്റ് നാല് പേരുടെ മരണത്തില്‍ ഉത്തരവാദിയായതിനും ഇയാളെ കഴിഞ്ഞ ദിവസമാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 100 പേരെ കൊലപ്പെടുത്തിയ കേസില്‍ കൊലയാളി നഴ്‌സ് വിചാരണ നേരിടുകയാണ്. ഈ കേസ് ജൂണില്‍ വിധി പറയും. 

300 പേരെയെങ്കിലും ഇയാള്‍ കൊലപ്പെടുത്തിയിട്ടുണ്ടാകാമെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്കെതിരെയുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്. അതിന്റെ ഭാഗമായി ഇയാളുടെ പരിചരണത്തിനിടെ മരിച്ച 130 പേരുടെ ശവശരീരങ്ങള്‍ പുറത്തെടുത്ത് പരിശോധിച്ചിരുന്നു. ജര്‍മനിക്ക് പുറമെ, പോളണ്ട്, തുര്‍ക്കി എന്നിവിടങ്ങളിലുള്ളവരെയും ഇയാള്‍ കൊലപ്പെടുത്തിയിട്ടുണ്ട്. 

പരിചരണത്തിന് എത്തുന്ന രോഗികളില്‍ അമിതമായി മരുന്നുകള്‍ കുത്തിവെച്ചും ഹൃദയസ്തംഭനത്തിനുള്ള മരുന്നുകള്‍ നല്‍കിയുമായിരുന്നു ഇയാളുടെ കൊലപാതകങ്ങള്‍. കൂടെ ജോലി ചെയ്യുന്നവര്‍ക്കോ, ഡോക്ടര്‍മാര്‍ക്കോ രോഗികളുടെ ബന്ധുക്കള്‍ക്കോ സംശയത്തിനിട നല്‍കാതെ നോക്കാനും ഇയാള്‍ ശ്രദ്ധിച്ചിരുന്നു. ഓര്‍ഡ്‌സ്ബര്‍ഗിലെ വിവിധ ആശുപത്രികളില്‍ വെച്ചായിരുന്നു കൊലപാതക പരമ്പര നടത്തിയത്. 

2005ല്‍ ഒരു രോഗിയുടെ മരണത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ നടത്തിയ കൊലപാതകങ്ങള്‍ പുറത്തു വരുന്നത്. തനിക്കെതിരെ ചുമത്തിയ 100 കൊലക്കേസുകളില്‍ അഞ്ച് പേരെ കൊലപ്പെടുത്തിയത് താനല്ല എന്ന് ഇയാള്‍ കോടതിയില്‍ അറിയിച്ചിട്ടുണ്ട്. ഈ കേസില്‍ ജൂണില്‍ വിധി പറയും. 

എന്തിനാണ് ഇയാള്‍ രോഗികളെ കൊല്ലുന്നതെന്ന് കൃത്യമായ ഉത്തരമില്ല. വിചാരണ വേളയില്‍ ബോറടി മാറ്റാനാണ് കൊലപാതകം നടത്തുന്നതെന്ന് ഇയാള്‍ വെളിപ്പെടുത്തിയതൊഴികെ മറ്റ് കാരണങ്ങളൊന്നും വ്യക്തമല്ല. രോഗിയുടെ ജീവിതത്തിനും മരണത്തിനും കാരണക്കാരന്‍ താനാണെന്ന് ബോധ്യപ്പെടുത്തുന്നതിനായിരുന്നു ഇത്രയും കൊലപാതകങ്ങള്‍ നടത്തിയതെന്നും സൂചനയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ