ടെഹ്‌റാന്‍: തീവ്ര നിലപാടുകാരനും ജുഡീഷ്യറി ചീഫുമായ ഇബ്രാഹിം റെയ്‌സി ഇറാന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1.78 ലക്ഷം വോട്ടുകള്‍ നേടിയാണ് ഇബ്രാഹിം റെയ്‌സിയുടെ വിജയം.
പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള തീവ്ര നിലപാടുകാരനായ റെയ്‌സി അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടയാളാണ്. അംഗീകൃത സ്ഥാനാര്‍ഥികളിലെ ഏറ്റവും പ്രശസ്തനും. മൂന്ന് പതിറ്റാണ്ട് മുമ്പ് രാഷ്ട്രീയ തടവുകാരെ തൂക്കിലേറ്റിയതുമായി ബന്ധെപ്പെട്ട് അമേരിക്ക റെയ്സിക്ക് ഉപരോധം ഏര്‍പ്പെടുത്തിയത് ഇപ്പോഴും തുടരുന്നുണ്ട്.
തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥിയും റെയ്‌സിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്ത മിതവാദിയായ നേതാവിനെ ഖമനേയി അയോഗ്യനാക്കിയതോടെ റെയ്‌സിയുടെ വിജയം അനായാസമായി. ഖമനേയിയുടെ നേതൃത്വത്തിലുള്ള 12 അംഗ രക്ഷാകര്‍തൃ സഭയാണ് മിതവാദി നേതാവിനെ അയോഗ്യനാക്കിയത്. ഇദ്ദേഹമടക്കം പരിഷ്‌കരണവാദികളും യാഥാസ്ഥിതികരുമടക്കം നൂറുകണക്കിന് സ്ഥാനാര്‍ത്ഥികളെയാണ് പാനല്‍ വിലക്കിയത്.
പ്രാരംഭ ഫലങ്ങളില്‍, മുന്‍ റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ മൊഹ്‌സെന്‍ റെസായി 30 ലക്ഷം വോട്ടുകള്‍ നേടി. മിതവാദിയായ അബ്ദുല്‍നാസര്‍ ഹെമ്മതിക്ക് 20 ലക്ഷം വോട്ടും ലഭിച്ചു. നാലാമത്തെ സ്ഥാനാര്‍ത്ഥി അമീര്‍ഹുസൈന്‍ ഗാസിസാദെ ഹാഷെമിക്ക് പത്ത് ലക്ഷം വോട്ടുകളാണ് കിട്ടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ