ഇസ്‌ലാമബാദ്: സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിവാദത്തിൽ. രാജ്യത്തെ ലൈംഗിക അതിക്രമ കേസുകളിലെ വർധന സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വിവാദ പരാമർശം നടത്തിയത്.
'ഒരു സ്ത്രീ വളരെ കുറച്ച് മാത്രം വസ്ത്രമേ ധരിക്കുന്നുള്ളു എങ്കിൽ അത് തീർച്ചയായും പുരുഷന്മാരെ സ്വാധീനിക്കും. അല്ലാത്ത പക്ഷം അവർ റോബോട്ടുകളായിരിക്കണം. അത് സാമാന്യബുദ്ധി ഉപയോഗിച്ചാൽ മനസിലാകും'- ഇമ്രാൻ പറഞ്ഞു.
അതേസമയം ഇമ്രാന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. പാകിസ്ഥാനിലെ പ്രതിപക്ഷ നേതാക്കളും മാധ്യമ പ്രവർത്തകരും ഇമ്രാനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. ലൈംഗിക അതിക്രമങ്ങളിൽ ഇരകളെ കുറ്റപ്പെടുത്തുന്ന രീതി ഇമ്രാൻ ഖാൻ തുടരുകയാണെന്നും അദ്ദേഹത്തിന്റെ പരാമർശം നിർഭാഗ്യകരമാണെന്നും പാകിസ്ഥാനിലെ നിയമവിദഗ്ധ റീമ ഒമർ പ്രൗതികരിച്ചു.
വിവാദ പ്രസ്താവനയിൽ ഇമ്രാൻ ഖാൻ മാപ്പ് പറയണമെന്ന് ആവശ്യവും ഉയരുന്നുണ്ട്. മാപ്പ് ആവശ്യപ്പെട്ട് ഇസ്‌ലാമബാദിലടക്കം വലിയ പ്രതിഷേധങ്ങളും നടന്നു. നേരത്തെയും ഇത്തരത്തിലുള്ള സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തി ഇമ്രാൻ വിവാദത്തിലായിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ