ഓസ്‌ലോ: നോർവേയിൽ അമ്പും വില്ലും ഉപയോഗിച്ച് ആക്രമണം. ആക്രമണത്തിൽ അഞ്ച് പേർ മരിച്ചു. കോങ്‌സ്‌ബെർഗ് നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ഡെൻമാർക്ക് പൗരൻ തന്നെയായ 37കാരനാണ് അമ്പും വില്ലും ധരിച്ച് കോങ്‌സ്‌ബെർഗ് നഗരത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്തു.
കൈയിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ഇയാൾ ആൾക്കൂട്ടത്തിന് നേരെ അമ്പുകൾ ഉപയോഗിക്കുകയായിരുന്നു. അഞ്ച് പേർ മരിച്ചതായും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും പൊലീസ് സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും തീവ്രവാദി ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് പൊലീസ് പറയുന്നത്.
അമ്പും വില്ലും ഉപയോഗിച്ച് കണ്ണിൽകണ്ട എല്ലാവർക്കും നേരെ യുവാവ് ആക്രമണം നടത്തുകയായിരുന്നു. ആളുകൾ ജീവൻ രക്ഷിക്കാനായി തലങ്ങും വിലങ്ങും ഓടുന്നത് കണ്ടുവെന്ന് സംഭവസമയത്ത് പരിസരത്തുണ്ടായിരുന്ന സ്ത്രീ പറയുന്നു. കൈക്കുഞ്ഞുമായി ഒരു അമ്മ അക്രമിയെ പേടിച്ച് ഓടിയെന്നും അവർ വ്യക്തമാക്കി.
സംഭവത്തെ കുറിച്ച് വിവരം ലഭിച്ചപ്പോൾ തന്നെ നഗരത്തിൽ ആളുകൾ വീടിനുള്ളിൽ തന്നെ കഴിയണമെന്ന് പൊലീസ് നിർദേശിച്ചു. സാധാരണഗതിയിൽ ഇത്തരം ആക്രമണങ്ങളുണ്ടാകാത്ത രാജ്യമായതിനാൽ നോർവേയിൽപൊലീസ് ആയുധങ്ങൾ കൈയിൽ കരുതാറില്ല. എന്നാൽ സംഭവത്തിന് ശേഷം രാജ്യത്ത് എല്ലാ പൊലീസുകാർക്കും ആയുധങ്ങൾ കൈയിൽ കരുതാനുള്ള നിർദേശം നൽകി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ