'ആംബുലൻസിൻ്റെ ശബ്ദം കേട്ടാണ് എന്നും ഉണരുന്നത്'; ഇറ്റലിയിൽ ഒറ്റപ്പെട്ട് ഗായിക ശ്വേത; അനുഭവങ്ങളുമായി വിഡിയോ 

തന്റെ ചുറ്റും കണ്ട ഭീകരതയെയും മുൻകരുതലിന്റെ പ്രാധാന്യത്തെയും കുറിച്ചാണ് വിഡിയോയിൽ താരം സംസാരിക്കുന്നത്
'ആംബുലൻസിൻ്റെ ശബ്ദം കേട്ടാണ് എന്നും ഉണരുന്നത്'; ഇറ്റലിയിൽ ഒറ്റപ്പെട്ട് ഗായിക ശ്വേത; അനുഭവങ്ങളുമായി വിഡിയോ 

കൊറോണ വൈറസ് ലോകത്തെയാകെ ഭീതിയിലാഴ്ത്തുമ്പോഴും കാര്യ​ഗൗരവം മനസ്സിലാക്കാതെ ചിലരെങ്കിലും ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. കർശന നിർദ്ദേശങ്ങളുമായി വിവിധ സർക്കാരുകൾക്ക് രം​ഗത്തിറങ്ങേണ്ട സാഹചര്യം പോലുമുണ്ടായി. ഇപ്പോഴിതാ ഇക്കൂട്ടരോട് യാത്രകൾ ഒഴിവാക്കേണ്ടതിൻരെയും ലോക്ക്ഡൗൺ നിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് നടിയും ​ഗായികയുമായ ശ്വേത പണ്ഡിറ്റ്. ഇറ്റലിയിലെ തൻരെ വീട്ടിൽ സെൽഫ് ഐസൊലേഷനിലാണ് താരമിപ്പോൾ. 

ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം തന്റെ ചുറ്റും കണ്ട ഭീകരതയെയും മുൻകരുതലിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചിരിക്കുന്നത്. "ലോകം മുഴുവൻ ഭീതിയുണ്ടാക്കുന്ന കൊറോണ വൈറസിനെക്കുറിച്ച് നിങ്ങൾ കേട്ടുകാണും. ഇന്ത്യപോലും കംപ്ലീറ്റ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അത് അവശ്യവുമാണ്. ഞാൻ കണ്ട ചില കാര്യങ്ങളാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്. ഞാനിപ്പോൾ ഇറ്റലിയിലാണ്- ലോകത്തിൽ കൊറോണ വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ച ഒരു രാജ്യം. ഇവിടെ എന്റെ സ്വന്തം വീടിനകത്ത് ഒറ്റപ്പെട്ടിരിക്കുകയാണ് ഞാൻ" - ശ്വേത വിഡിയോയിൽ പറഞ്ഞുതുടങ്ങി. 

നമുക്കെങ്ങനെ കിട്ടിയെന്നോ എപ്പോൾ കിട്ടിയെന്നോ പോലും അറിയാൻ കഴിയാത്ത ഈ അസുഖം ഒരു സാധാരണ ഫ്ലൂ ആണോ അതോ കൊറോണ വൈറസ് ബാധയാണോ എന്നൊന്നും മനസിസിലാകില്ലെന്നും താരം പറയുന്നു. "ഡോക്ടർമാരുടെ അരികിലേക്ക് നമ്മൾ എത്തുമ്പോഴേക്കും ഒരുപാട് വൈകിയിരിക്കും. നമുക്ക് തീവ്രപരിചരണവും ഓക്സിജൻ സപ്ലൈയുമൊക്കെ ആവശ്യമായി വരും. ഇതൊരു വിനോദയാത്രയോ അവധിക്കാലമോ അല്ല. ഈ സാഹചര്യത്തിന്റെ ഭീകരതയെ വളരെ ദുഃഖത്തോടെ കണ്ടുനിന്ന ആളാണ് ഞാൻ. ഏകദേശം 8000 ജീവനുകൾ കൊറോണ വൈറസ് കാരണം നഷ്ടപ്പെട്ടു എന്ന് നിങ്ങളും വാർത്തകളിലെല്ലാം കണ്ടിരിക്കും". 

എന്നും രാവിലെ ആംബുലൻസ് സൈറന്റെ ശബ്ദം കേട്ടാണ് താൻ ഉറക്കമുണരുന്നതെന്ന് ശ്വേത പറയുന്നു. "ഇത് സത്യമാണ്. ആളുകൾ എന്നെവിളിച്ച് എന്റെ ക്ഷേമം അന്വേഷിക്കുന്നുണ്ട്. ഞാൻ ഇപ്പോൾ സുരക്ഷിതയും ആരോ​ഗ്യവതിയും ആയിരിക്കുന്നത് പ്രാർത്ഥനകൾ കൊണ്ടാണ്", താരം പറഞ്ഞു. 

"ലോകം മുഴുവൻ ഈ വൈറസ് പകർന്നുകൊണ്ടിരിക്കുകയാണ്. അമേരിക്കയും ലണ്ടനുമൊക്കെ കടന്ന് ഇപ്പോഴത് ഇന്ത്യയിലും എത്തിയിരിക്കുകയാണ്. വൈറസ് എത്താൻ വൈകിയെന്ന കാര്യത്തിൽ ഇന്ത്യയ്ക്ക് ഭാ​ഗ്യമുണ്ട്. ഇറ്റലിയിൽ ഇത് എങ്ങനെ വന്നെന്നും എങ്ങനെ പടർന്നുപിടിച്ചെന്നും ഒരുപാടുപേർ ചോദിക്കുന്നുണ്ട്. ഞാങ്ങൾക്ക് ശരിക്കും അത് അറിയില്ല. ഇതേക്കുറിച്ച് അറിഞ്ഞ് വന്നപ്പോഴേക്കും വൈറസ് ചിറകുവിടർത്തി എല്ലായിടത്തേക്കും വ്യാപിച്ചിരുന്നു. ഇതുതന്നെ ഇന്ത്യയിലും സംഭവിക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല. എനിക്കും ഹോളിക്ക് ഇന്ത്യയിലേക്ക് തിരിച്ചെത്തണം എന്നുണ്ടായിരുന്നു. ഒരു വിമാനത്തിൽ ഞാൻ വീട്ടിൽ എത്തുമായിരുന്നു. ഞാൻ ഇവിടെ ഒറ്റയ്ക്കാണ്. പക്ഷെ എനിക്ക് ആ വൈറസ് ബാധ ഏൽക്കണ്ട, അത് എൻരെ ശരീരത്തിലൂടെ പകരുകയും വേണ്ട. നിങ്ങൾ പരിചയപ്പെടുന്ന ആൾ വൈറസ് ബാധിതൻ ആണോ അല്ലയോ എന്ന് നിങ്ങൾക്ക് അറിയില്ല. ഇത് എന്റെ തീരുമാനമായിരുന്നു. ഒരു സർക്കാർ അധികാരിയും പറഞ്ഞതല്ല. നിങ്ങളെല്ലാവരും ഈ മഹാമാരിക്കെതിരെ പോരാടുകയും അതിനെ കീഴ്പ്പെടുത്തുകയും വേണം. വീട്ടിൽ തന്നെ ഇരിക്കുക, കൈകൾ കഴുകുക. വീട്ടിലെ അം​ഗങ്ങളോട് പോലും അകലത്തിൽ നിന്നുമാത്രം സംസാരിക്കുക. സുഹൃത്തുക്കളുമായി വിഡിയോ കോൾ വഴി സംസാരിക്കൂ. പാട്ടുകൾ കേൾക്കു, വായിക്കൂ, കുറച്ച് വിശ്രമിക്കൂ, സുരക്ഷിതരായി ഇരിക്കൂ", ശ്വേത പറഞ്ഞുനിർത്തി. 

 
 
 
 
 
 
 
 
 
 
 
 

#staysafe #stayhome #prayforitaly #italylockdown #indialockdown #jantacurfew

A post shared by SP (@shwetapandit7) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com