ന്യൂഡൽഹി: മഹാരാഷ്ട്രയിൽ മാർച്ച് മാസത്തോടെ ബിജെപി അധികാരത്തിൽ എത്തുമെന്ന വിവാദ പരാമർശവുമായി കേന്ദ്ര മന്ത്രി നാരായൺ റാണെ. മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ വിവാദത്തിനാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്താവന തിരി കൊളുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ രണ്ട് വർഷം ബാക്കി നിൽക്കെയാണ് ബിജെപി അധികാരമേറ്റെടുക്കുമെന്ന റാണെയുടെ പ്രഖ്യാപനം.
'മാർച്ച് മാസത്തോടെ ബിജെപി സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കും. വലിയൊരു മാറ്റത്തിന് നിങ്ങൾ സാക്ഷികളാവും. സർക്കാർ രൂപവത്കരിക്കാനാണെങ്കിലും താഴെയിറക്കാനാണെങ്കിലും ചില കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കണം'- ജയ്പുരിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി റാണെ പറഞ്ഞു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്‌ക്കെതിരേ 'കരണത്തടി' പരാമർശം നടത്തിയതിന് നാരായൺ റാണെയെ നേരത്തെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷം ഉദ്ധവ് മറന്നുപോയെന്നും പ്രസംഗമധ്യേ ഇക്കാര്യം സഹായികളോടു ചോദിച്ചെന്നുമായിരുന്നു റാണെ പറഞ്ഞത്. ആ സമയം താൻ അവിടെ ഉണ്ടായിരുന്നെങ്കിൽ ഉദ്ധവിന്റെ കരണം നോക്കി ഒന്നുകൊടുത്തേനെ എന്നും റാണെ പറഞ്ഞിരുന്നു. ഈ പരാമർശമാണ് അറസ്റ്റിന് കാരണമായത്.
മുൻ ശിവസേന നേതാവ് കൂടിയാണ് രണ്ടാംമോദി സർക്കാരിലെ സൂക്ഷ്മ- ചെറുകിട- ഇടത്തരം വ്യവസായ വകുപ്പു മന്ത്രിയായ റാണെ. 2005ൽ ശിവസേന വിട്ട റാണെ 2017 വരെ കോൺഗ്രസിൽ തുടർന്നു. പിന്നീട് മഹാരാഷ്ട്ര സ്വഭിമാൻ പക്ഷം എന്ന പാർട്ടിയുണ്ടാക്കി. 2019ൽ ബിജെപിയിലേക്ക് ചേക്കേറിയ റാണെ തന്റെ പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കുകയും ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ