രണ്ടിടത്ത് ലോക്ക്ഡൗണ്‍; മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ ഉയരുന്നു, ആശങ്ക 

ഇടവേളയ്ക്ക് ശേഷം മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: ഇടവേളയ്ക്ക് ശേഷം മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക. 24 മണിക്കൂറിനിടെ 5,427 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈസമയത്ത് വൈറസ് ബാധയെ തുടര്‍ന്ന് 38 പേര്‍ മരിച്ചതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, സംസ്ഥാനത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 20ലക്ഷത്തിനോട് അടുത്തു. 19.90 ലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗബാധ കണ്ടെത്തിയത്. അതേസമയം 2,543 പേര്‍ പുതുതായി രോഗമുക്തരായി. നിലവില്‍ 40,858 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 

സംസ്ഥാന തലസ്ഥാനമായ മുംബൈയില്‍ മാത്രം 24 മണിക്കൂറിനിടെ 736 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഒരാഴ്ചക്കിടെ മുംബൈ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കാണിത്. കോവിഡ് കേസുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ചില ഭാഗങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കിഴക്കന്‍ മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയില്‍ വ്യാഴാഴ്ച രാത്രി മുതല്‍ പത്തുദിവസത്തേയ്ക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. അമരാവതി ജില്ലയില്‍ ശനിയാഴ്ച രാത്രി എട്ടുമണിമുതല്‍ തിങ്കളാഴ്ച രാവിലെ ഏഴു വരെയും സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com