പ്രശാന്ത് കിഷോര്‍ ഇല്ല; തന്ത്രങ്ങള്‍ മെനയാന്‍ മമതയ്ക്ക് 'പുതിയ ടീം', ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തൃണമൂല്‍

പ്രശാന്ത് കിഷോറിന്റെ തെരഞ്ഞെടുപ്പ് സ്ട്രാറ്റജി കമ്പനിയായ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയുമായി കരാര്‍ പുതുക്കി മമത ബാനര്‍ജി
പ്രശാന്ത് കിഷോര്‍, മമത ബാനര്‍ജി
പ്രശാന്ത് കിഷോര്‍, മമത ബാനര്‍ജി


കൊല്‍ക്കത്ത: പ്രശാന്ത് കിഷോറിന്റെ തെരഞ്ഞെടുപ്പ് സ്ട്രാറ്റജി കമ്പനിയായ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയുമായി കരാര്‍ പുതുക്കി മമത ബാനര്‍ജി. ബംഗാള്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ സഹായിച്ച പ്രശാന്തിന്റെ സംഘം സംസ്ഥാനത്ത് പ്രവര്‍ത്തനങ്ങള്‍ തുടരും. എന്നാല്‍, പ്രശാന്ത് കിഷോര്‍ ആയിരിക്കില്ല സംഘത്തെ നയിക്കുന്നത്. പകരം 9 അംഗ സമിതിയാകും ഇനിമുതല്‍ ബംഗാളില്‍ മമതയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുക. 

ബംഗാളില്‍ വരാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സാഹചര്യത്തിലാണ് പ്രശാന്തിന്റെ ടീമിനെ വിടാതെ കൂടെ നിര്‍ത്താന്‍ മമത തീരുമാനിച്ചത്. 292ല്‍ 213 സീറ്റ് നേടിയാണ് മമത അധികാരം നിലനിര്‍ത്തിയത്. 

കിഷോര്‍ ഇല്ലാതെ, ഐ- പാക് സംഘം എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടത്തുക എന്നതില്‍ രാഷ്ട്രീയ ലോകം ആകാംക്ഷയിലാണ്. ബംഗാളില്‍ മമതയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോഴും, തമിഴ്‌നാട്ടില്‍ ഡിഎംകെയ്ക്ക് വേണ്ടിയും പ്രശാന്തും സംഘവും ജോലി ചെയ്തിരുന്നു. 

ബംഗാളിന് പുറത്തേക്ക് പാര്‍ട്ടിയെ വളര്‍ത്താന്‍ മമത ശ്രമം ആരംഭിച്ചതായാണ് വിവരം. മുതിര്‍ന്ന നേതാവായ പാര്‍ത്ഥ ചാറ്റര്‍ജി ഇതിന്റെ സൂചന നല്‍കുയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച, പ്രശാന്തിനൊപ്പം മമത എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ കണ്ടിരുന്നു. 2024 തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നീക്കങ്ങള്‍ ശരദ് പവാറും മമതയും ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com