ന്യൂഡല്‍ഹി: അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ മൂന്നു വയസ്സുകാരനെ തിരികെ പാകിസ്ഥാന്‍ സൈന്യത്തിന്റെ കയ്യിലേല്‍പ്പിച്ചു. പഞ്ചാബിലെ അന്താരാഷ്ട്ര അതിര്‍ത്തിയായ ഫിറോസ്പൂര്‍ സെക്ടറിലാണ് സംഭവം.
രാത്രി 7.15 ഓടെയാണ് അതിര്‍ത്തി കടന്നെത്തിയ മൂന്നു വയസ്സുകാരനായ കുട്ടി വഴിയറിയാതെ കരയുന്നത് ബിഎസ്എഫ് ജവാന്മാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ബിഎസ്എഫിന്റെ 182 ബറ്റാലിയന്‍ കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
എങ്ങനെയാണ് അതിര്‍ത്തി കടന്നതെന്ന് കുട്ടിയോട് സൈനികർ ചോദിച്ചു. എന്നാല്‍ കുട്ടി ഭയന്നു വിറച്ച നിലയിലായിരുന്നു. അലക്ഷ്യമായി നടന്നപ്പോള്‍ അതിര്‍ത്തി കടന്നെത്തിയതാണെന്നും ബിഎസ്എഫ് മനസ്സിലാക്കി.
തുടര്‍ന്ന് പാകിസ്ഥാന്‍ റേഞ്ചേഴ്‌സ് എന്ന സൈനിക വിഭാഗത്തെ വിവരം അറിയിക്കുകയും രാത്രി 9.45 ഓടെ കുട്ടിയെ കൈമാറുകയുമായിരുന്നു. കുട്ടി അബദ്ധത്തില്‍ ഇന്ത്യയിലെത്തിയതാണെന്നും, മാനുഷിക മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കുട്ടിയെ കൈമാറിയതെന്നും ബിഎസ്എഫ് വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ