ഭോപ്പാല്‍: അച്ഛനെ കൊലപ്പെടുത്താന്‍ മകന്‍ കൊലയാളിയെ വാടകയ്‌ക്കെടുത്തത് ഫെയ്‌സ്ബുക്കിലൂടെ. മധ്യപ്രദേശ് സ്വദേശിയായ അങ്കിതാണ് 59കാരനായ അച്ഛനെ കൊലപ്പെടുത്താന്‍ വാടക കൊലയാളിയെ കൊണ്ടുവന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ അങ്കിതിന്റെ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അച്ഛന്‍ മഹേഷ് ഗുപ്തയെ ബീഹാര്‍ സ്വദേശിയായ വാടകകൊലയാളി വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് ഗുപ്തയുടെ മകന്‍ അങ്കിത് (32), സുഹൃത്ത് നിതിന്‍ ലോധി, വാടകക്കൊലയാളി അജിത് സിങ് എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു.
മൂന്നാംനിലയില്‍ അച്ഛന്‍ വെടിയേറ്റു മരിക്കുമ്പോള്‍ താഴത്തെനിലയില്‍ താന്‍ ഉറക്കത്തിലായിരുന്നെന്നായിരുന്നു അങ്കിത് പൊലീസിന് നല്‍കിയ മൊഴി. ഇതോടെയാണ് ഇയാള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നു സംശയിക്കാന്‍ കാരണമായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ താന്‍ ആവശ്യപ്പെട്ട പണം നല്‍കാത്തിലുള്ള ദേഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി.
മദ്യത്തിനടിമയും ചൂതാട്ടത്തിലും മറ്റ് ക്രിമിനല്‍ കൃത്യങ്ങളിലും ഏര്‍പ്പെട്ടിരുന്നയാളുമാണ് അങ്കിതെന്ന് പൊലീസ് പറഞ്ഞു. ഓണ്‍ലൈനില്‍ തപ്പിക്കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫെയ്‌സ്ബുക്കിലൂടെയാണ് അജിത് സിങ്ങിന്റെ ഗുണ്ടാസംഘത്തെ ഇയാള്‍ ബുക്കുചെയ്തത്. മഹേഷ് ഗുപ്തയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ഒരുലക്ഷം രൂപയും വാഗ്ദാനംചെയ്തു. കുറ്റകൃത്യം ആസൂത്രണം ചെയ്യാന്‍ സുഹൃത്ത് ലോധിയുടെ സഹായവും തേടി.
അഡ്വാന്‍സായി അജിത് സിങ്ങിന്റെ അക്കൗണ്ടില്‍ 10,000 രൂപ ഇട്ടുകൊടുത്തു. ഝാന്‍സി റെയില്‍വേ സ്റ്റേഷനിലെത്തിയ സിങ്ങിനെ അങ്കിതും ലോധിയും ചേര്‍ന്നു സ്വീകരിച്ച് ശിവപുരിയിലെ ലഭേദ തിരഹയില്‍ താമസിപ്പിച്ചു. വ്യാഴാഴ്ച രാത്രി ഭാര്യയോടും മക്കളോടും താഴത്തെനിലയില്‍ കിടന്നുറങ്ങാന്‍ അങ്കിത് നിര്‍ദേശിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെ കൊലയാളി മുകള്‍നിലയില്‍ കയറി അവിടെ മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മഹേഷിനെ വെടിവെച്ചുകൊന്നിട്ട് കടന്നു. വെടിയൊച്ച കേട്ടല്ലോയെന്നു ചോദിച്ച ഭാര്യയോട് അത് ഇടിവെട്ടിയതാകുമെന്നാണ് അങ്കിത് പറഞ്ഞത്.
20 വര്‍ഷമായി മകനൊപ്പമാണ് മഹേഷ് ഗുപ്ത താമസിക്കുന്നത്. സൈനികനായിരുന്ന മറ്റൊരു മകന്‍ അനില്‍ ഗുപ്ത ആത്മഹത്യചെയ്തതിനുശേഷം നഷ്ടപരിഹാരമായി ഒരുകോടി രൂപ മഹേഷിന് ഈയിടെ കിട്ടിയിരുന്നു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ