ചെന്നൈ: മതപരമായ ആചാരങ്ങളുടെ പേരിൽ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ചിത്തിര ഉത്സവമായതിനാൽ മധുരയിലെയും പെസഹ ദിനമായതിനാൽ തമിഴ്നാട്ടിലെ മൊത്തം തെരഞ്ഞെടുപ്പു തീയതിയും മാറ്റണമെന്നാവശ്യപ്പെട്ട് അഭിഭാഷകനും ബിഷപ്സ് കൗൺസിലും നൽകിയ ഹർജികളാണു തള്ളിയത്.
മതാചര ചടങ്ങുകളിൽ പങ്കെടുക്കുന്ന അതേ താത്പര്യത്തോടെ ജനങ്ങൾ വോട്ട് ചെയ്യാനുമെത്തണമെന്ന് കോടതി നിരീക്ഷിച്ചു. ജനാധിപത്യത്തിൽ വോട്ടെടുപ്പിന് ഏറെ പ്രാധാന്യമുണ്ടെന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ നിലപാട് പൂർണമായി അംഗീകരിച്ചാണു ഹൈക്കോടതി മധുര ബെഞ്ചിന്റെ വിധി.
തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 18 നാണു ചിത്തിര ഉത്സവവും പെസഹ വ്യാഴം ആചരണവും. പള്ളികളോടു ചേർന്നു പ്രവർത്തിക്കുന്ന സ്കൂളുകളിൽ പോളിങ് കേന്ദ്രങ്ങളുണ്ടെങ്കിലും വിശ്വാസികൾക്ക് ഒരു തടസവുമുണ്ടാകില്ലെന്നു തിരഞ്ഞെടുപ്പു കമ്മീഷൻ ഉറപ്പു നൽകി. മധുരയിൽ വോട്ടെടുപ്പിനു രണ്ട് മണിക്കൂർ അധിക സമയം അനുവദിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ