ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്ന വേളയിൽ തന്നെയാണ് ഇപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗ് പോരാട്ടങ്ങളും അരങ്ങേറുന്നത്. ഐപിഎല്ലിലെ മുഖ്യ ആകർഷണമാണ് വെസ്റ്റിൻഡീസ് വെടിക്കെട്ട് വീരൻ ക്രിസ് ഗെയ്ൽ. ഇപ്പോഴിതാ ചില ബിജെപി ഗ്രൂപ്പുകളില്‍ വിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്താന് ഇറങ്ങി എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജുകളില്‍ നിരവധിപ്പേരാണ് ഈ വാര്‍ത്ത ഷെയര്‍ ചെയ്യുന്നത്. കാവി കുറിയും, കാവി നിറത്തിനോട് ഇണങ്ങുന്ന കൂര്‍ത്തയും ധരിച്ചുള്ള ഗെയ്ലിന്‍റെ ചിത്രം ഈ പ്രചാരണങ്ങളില്‍ ഉള്‍കൊള്ളിച്ചത് കാണാം.
കഴിഞ്ഞ ഐപിഎല്‍ സീസണ്‍ കാലത്തായിരുന്നു കർണാടകയിലെ തെരഞ്ഞെടുപ്പിന്റെ പ്രചാരണ കാലം. ആ സമയത്തും ഇത്തരത്തില്‍ ഗെയ്ല്‍ ബിജെപിയില്‍ ചേരുന്നു ഇന്ത്യന്‍ പൗരത്വം സ്വീകരിക്കാന്‍ പോകുന്നു എന്ന പ്രചാരണം ഉണ്ടായിരുന്നു. ആ സമയത്ത് ബിജെപി ഷാള്‍ കഴുത്തിലിട്ട് നടന്ന് വരുന്ന ഗെയിലിന്‍റെ ചിത്രമായിരുന്നു വാര്‍ത്തയ്ക്ക് ഒപ്പം പ്രചരിച്ചത്. അന്ന് ഗെയ്ല്‍ പേര് മാറ്റി കൃഷ്ണ ഗോയില്‍ എന്നാക്കി പേര് എന്നും ബിജെപിയില്‍ ചേര്‍ന്നു എന്നുമാണ് ട്രോളായി ഒരാള്‍ പോസ്റ്റ് ഇട്ടത്. അതിനെ തുടര്‍ന്ന് ഇത് സത്യമാണെന്ന് കരുതിയാണ് പലരും പ്രചരിപ്പിച്ചത്.
ഇതേ പ്രചാരണമാണ് ഇപ്പോള്‍ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്തും നടക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ ഫാക്ട് ചെക്ക് പ്രകാരം ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തയ്ക്കൊപ്പം ഉള്ള ചിത്രങ്ങള്‍ ഗെയ്ലിന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നുള്ളവയാണ്. ആദ്യത്തെ ഒറഞ്ച് കൂര്‍ത്ത ചിത്രം ഏപ്രില്‍ 25, 2018 ല്‍ ഗെയ്ല്‍ ഇട്ടതാണ്. രണ്ടാമത്തെ ചിത്രം ഏപ്രില്‍ മൂന്നിന് 2018ന് ഇന്ത്യയില്‍ ഐപിഎല്‍ കളിക്കാന്‍ എത്തിയപ്പോള്‍ ഇട്ടതാണ്. അന്ന് ഹോട്ടലില്‍ സ്വീകരണത്തിന്‍റെ ഭാഗമായി അണിയിച്ച ഷാളില്‍ ബിജെപി ചിഹ്നമായ താമര ഫോട്ടോഷോപ്പ് ചെയ്താണ് ഇപ്പോള്‍ പ്രചാരണം നടക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ