ദുബായ്: ആദം സാംപയുടെ സ്പിന്‍ ബൗളിങിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് ബംഗ്ലാദേശ് ബാറ്റിങ്. ഓസ്ട്രേലിയക്കെതിരായ ടി20 ലോകകപ്പ് പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ബാറ്റര്‍മാര്‍ക്ക് 20 ഓവര്‍ തികച്ച് ബാറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. അവരുടെ പോരാട്ടം 15 ഓവറില്‍ വെറും 73 റണ്‍സില്‍ അവസാനിച്ചു.
ചീട്ടുകൊട്ടാരം പോലെ തകര്‍ച്ച
ടോസ് നേടി ഓസ്‌ട്രേലിയ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമനിക്കുകയായിരുന്നു. ബംഗ്ലാ നിരയില്‍ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. നാല് പേര്‍ സംപൂജ്യരായി കൂടാരം കയറി.
19 റണ്‍സെടുത്ത ഷമിം ഹുസൈനാണ് ടോപ് സ്‌കോറര്‍. മുഹമ്മദ് നയിം (17), ക്യാപ്റ്റന്‍ മഹമദുല്ല (16) എന്നിവരാണ് രണ്ടക്കം കടന്നത്. ലിറ്റന്‍ ദാസ് (0), സൗമ്യ സര്‍ക്കാര്‍ (5), മുഷ്ഫിഖുര്‍ റഹീം (1), അഫിഫ് ഹുസൈന്‍ (0), മെഹദി ഹസന്‍ (0), മുസസ്താഫിസുര്‍ റഹ്മാന്‍ (4), ഷൊരിഫുള്‍ ഇസ്ലാം (0) എന്നിവരാണ് ക്ഷണത്തില്‍ പവലിയനില്‍ തിരിച്ചെത്തിയവര്‍. ടസ്‌കിന്‍ അഹമദ് (6) പുറത്താകാതെ നിന്നു.
കരിയറിലെ ഏറ്റവും മികച്ച പ്രകടനം
ഓസീസിനായി ആദം സാംപ നാലോവറില്‍ 19 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ പിഴുതു. അന്താരാഷ്ട്ര ക്രിക്കറ്റിലെ താരത്തിന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം കൂടിയാണ് ഇത്. പരിമിത ഓവര്‍ പോരാട്ടത്തിലെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് സാംപ പുറത്തെടുത്തത്. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹാസ്‌ലെവുഡ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഗ്ലെന്‍ മാക്‌സ്‌വെല്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ