സന്നിധാനം : ശബരിമലയില്‍ യുവതികളെ തടഞ്ഞതിന് 150 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയുന്ന 150 പേര്‍ക്കെതിരെയാണ് കേസെടുത്തത്. അപ്പാച്ചിമേട്ടിലും മരക്കൂട്ടത്തിലും പ്രതിഷേധിച്ചവർക്കെതിരെയാണ് കേസെടുത്തത്. ചന്ദ്രാനന്ദന്‍ റോഡില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെയും കേസെടുത്തു. നടപ്പന്തലില്‍ പ്രതിഷേധിച്ച 50 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പെരുന്തല്‍മണ്ണ സ്വദേശിനി കനക ദുര്‍ഗ്ഗയും കോഴിക്കോട് കോയിലാണ്ടി സ്വദേശിനി ബിന്ദുവുമാണ് ഇന്ന് മലകയറാനെത്തിയത്. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇവര്‍ പമ്പയിലെത്തി. അവിടെ കുറച്ച് നേരം വിശ്രമിച്ച ശേഷം ഗാര്‍ഡ് റൂം വഴി ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു. എന്നാൽ
ചന്ദ്രാനന്ദന്‍ റോഡുവരെയെത്തിയ യുവതികളെ പ്രതിഷേധക്കാര്‍ വളയുകയായിരുന്നു.
പിന്നാലെ പൊലീസ് ഇവരെ നിര്‍ബന്ധിച്ച് തിരിച്ചിറക്കി. തിരികെയിറങ്ങാന്‍ കൂട്ടാക്കാതെ കുത്തിയിരുന്ന യുവതികളെ പൊലീസ് ബലം പ്രയോഗിച്ചാണ് തിരികെയിറക്കിയത്. ക്രമസമാധാന പ്രശ്മുള്ളത് കൊണ്ടാണ് ഇവരെ തിരിച്ചിറക്കുന്നതെന്ന് പൊലീസ് അറിയിച്ചു. അതേസമയം പൊലീസ് തിരികെ കൊണ്ടുവരുമെന്ന് ഉറപ്പു നല്‍കിയത് കൊണ്ടാണ് തിരിച്ചിറങ്ങുന്നതെന്ന് യുവതികളില്‍ ഒരാളായ ബിന്ദു പറഞ്ഞു. ദേഹാസ്വസ്ഥ്യം ഉണ്ടായ കനക ദുര്‍ഗ ബോധരഹിതയായി. ഇവര്‍ക്ക് പൊലീസ് പ്രഥമ ശുശ്രൂഷ നല്കി.എന്നാല്‍ ആര്‍ക്കും ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടില്ലെന്നും പൊലീസ് മനപ്പൂര്‍വ്വം ബലംപ്രയോഗിച്ച് താഴെയിറക്കിയതാണെന്നും ബിന്ദു ആരോപിച്ചു.
റസ്റ്റ് റൂമിലേക്ക് എന്നുപറഞ്ഞ് പൊലീസ് തന്ത്രപരമായി മാറ്റാനാണ് ശ്രമിച്ചത്. ഇതിന് മുമ്പ് വന്ന സ്ത്രീകളോടും ഇതുതന്നെയാണ് ചെയ്തത്. പ്രതിഷേധക്കാരെ മാറ്റി തങ്ങള്‍ക്ക് മലകയറാന്‍ വഴിയൊരുക്കണമെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു. ദര്‍ശനത്തിനെത്തിയ യുവതിയുടെ വീടിന് മുന്നിലും പ്രതിഷേധം നടക്കുകയാണ്. കനക ദുര്‍ഗ്ഗയുടെ പെരുന്തല്‍മണ്ണ അങ്ങാടിപ്പുറത്തെ വീടിന് മുന്നിലാണ് പ്രതിഷേധക്കാരെത്തിയത്
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ