നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ല; യുവതികള്‍ വന്നാല്‍ സുരക്ഷയൊരുക്കും ; വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയെന്ന് മുഖ്യമന്ത്രി

ക്രമസമാധാന പ്രശ്നം ഉണ്ടായപ്പോഴാണ് ശബരിമലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തേണ്ടി വന്നത്
നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ല; യുവതികള്‍ വന്നാല്‍ സുരക്ഷയൊരുക്കും ; വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ശബരിമലയില്‍ രാഷ്ട്രീയലക്ഷ്യം വെച്ച് ഇടപെടല്‍ നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമലയിലെ യുവതീപ്രവേശന വിധിയെ എല്ലാവരും ആദ്യം അംഗീകരിച്ചിരുന്നു. സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 


സുപ്രിംകോടതി എല്ലാ യുവതികളും ശബരിമലയില്‍ കയറണമെന്ന് പറഞ്ഞിട്ടില്ല. പക്ഷെ ആഗ്രഹിക്കുന്നവര്‍ക്ക് അവിടെ പോകാന്‍ കഴിയും. അതിന് സൗകര്യം ഒരുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അതിനനുസരിച്ചുള്ള നടപടിക്രമങ്ങളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരു തരത്തിലുള്ള ധൃതിയും കാണിച്ചിട്ടില്ല. 

ഭക്തരെന്ന നാട്യത്തില്‍ ഒരു വിഭാഗം ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന തരത്തിലേക്ക് സാഹചര്യങ്ങള്‍ വന്നു. അവര്‍ ഭക്തരുടെ വാഹനങ്ങള്‍ തടഞ്ഞു. വനിതാ മാധ്യമപ്രവര്‍ത്തകരെ അടക്കം കയ്യേറ്റം ചെയ്യുകയുണ്ടായി ഇത് രാജ്യാന്തര തലത്തില്‍ വരം കേരളത്തിന് അവമതിപ്പുണ്ടാക്കി. 

ക്രമസമാധാന പ്രശ്നം ഉണ്ടായപ്പോഴാണ് ശബരിമലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തേണ്ടി വന്നത്. സുപ്രിംകോടതി വിധി തങ്ങള്‍ക്ക് ബാധകമല്ല എന്നു പറഞ്ഞ് നിയമം കയ്യിലെടുക്കാന്‍ ആരെങ്കിലും വന്നാല്‍ കയ്യും കെട്ടി നോക്കിയിരിക്കാന്‍ അവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചോര വീഴ്ത്താത്ത സമാധാന അന്തരീക്ഷത്തിനാണ് സര്‍ക്കാര്‍ നടപടികള്‍. അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം നല്‍കാനാവില്ലെന്നും  മുഖ്യമന്ത്രി പറഞ്ഞു.


ശബരിമലയിലെയും പരിസരപ്രദേശത്തെയും നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ല. അക്രമസാധ്യത ഉള്ളിടത്തോളം നിയന്ത്രണങ്ങളും തുടരും. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ഭക്തര്‍ക്ക് സുഗമമായി ദര്‍ശനം നടത്താനാണ്. നടപ്പന്തല്‍ കേന്ദ്രമാക്കി സമരം നടത്താനുള്ള നീക്കമാണ് പൊലീസ് തടഞ്ഞത്. നടപ്പന്തല്‍ സന്നിധാനത്തിന്റെ ഹൃദയഭൂമിയാണ്. ഇത് സമരഭൂമിയാക്കി മാറ്റാന്‍ അനുവദിക്കില്ല. 

ശബരിമലയെ അയോധ്യയാക്കാനാണ് പ്രതിഷേധക്കാര്‍ ശ്രമിച്ചത്. അയോധ്യയില്‍ സംഭവിച്ചത് തന്നെയാണ് ശബരിമലയിലും സംഭവിച്ചത്. അക്രമത്തിന് പിന്നില്‍ മുന്‍കൂട്ടി തയ്യാറാക്കിയ ഗൂഢാലോചനയുണ്ടായിരുന്നു. അതേത്തുടര്‍ന്നാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തേണ്ടി വന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ആചാരലംഘനവുമുണ്ടായി.  അയോധ്യയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുള്ള കാര്യവും മുഖ്യമന്ത്രി പ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചു. ശബരിമലയില്‍ സിപിഎം-ബിജെപി അഡ്ജസ്റ്റ്‌മെന്റാണെന്ന യുഡിഎഫ് ആരോപണത്തെ മുഖ്യമന്ത്രി പരിഹസിച്ചു. ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ ഡല്‍ഹിയില്‍ ഒരാള്‍ ഇരുന്നില്ലേ. അതാണ് അഡ്ജസ്റ്റ്‌മെന്റെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

രാവിലെ സഭ സമ്മേളിച്ചപ്പോള്‍ ശബരിമല വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ സ്തംഭിച്ചിരുന്നു. തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചു. പിന്നീട് സ്പീക്കര്‍ പ്രതിപക്ഷ അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ശബരിമലയിലെ നിരോധനാജ്ഞയില്‍ അടിയന്തര പ്രമേയ നോട്ടീസ് അംഗീകരിക്കാന്‍ തീരുമാനിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com