ശബരിമല : രഹ്ന ഫാത്തിമ അടക്കം മൂന്നു സ്ത്രീകൾ വന്നതിനെ തുടർന്നുണ്ടായ സംഘർഷാന്തരീക്ഷത്തിന് അയവു വന്നതിനു പിന്നാലെ ശബരിമലയിലേക്ക് രണ്ട് യുവതികൾ കൂടിയെത്തി. ഇവരെ ഇലവുങ്കലിൽ പൊലീസ് തടഞ്ഞിരിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ചായിരിക്കും ഇവരെ കയറ്റിവിടണോ എന്നു തീരുമാനിക്കുക എന്ന് പൊലീസ് അറിയിച്ചു.
രാവിലെ രഹ്ന ഫാത്തിമയെയും വനിതാ മാധ്യമപ്രവർത്തകയെയും മലയിൽ നിന്നും തിരിച്ചിറക്കിയതിന് പിന്നാലെ, മേരി സ്വീറ്റി എന്ന കഴക്കൂട്ടം സ്വദേശിനിയും ശബരിമല കയറാനെത്തി. ഇരുമുടിക്കെട്ടോ ഒന്നും ഇല്ലാതെയായിരുന്നു ഇവരെത്തിയത്. മുസ്ലിം പള്ളിയിലും ക്രിസ്ത്യൻ പള്ളികളിലും ക്ഷേത്രങ്ങളിലും പോകാറുണ്ട്. വിദ്യാരംഭ ദിനമായ ഇന്ന് അയ്യപ്പനെ കാണണമെന്ന് തോന്നിയതിനാലാണ് എത്തിയതെന്നും മേരി സ്വീറ്റി പറഞ്ഞു. പിന്നീട് ഇവരെയും പൊലീസ് അനുനയിപ്പിച്ച് പറഞ്ഞുവിടുകയായിരുന്നു.
രാവിലത്തെ സംഘർഷത്തിന് പിന്നാലെ, ശബരിമലയിൽ വൻ കലാപത്തിനുള്ള നീക്കം നടന്നെന്ന വെളിപ്പെടുത്തലുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തുവന്നു. കരുതിക്കൂട്ടി പ്രശ്നമുണ്ടാക്കാൻ ഗൂഢാലോചന നടന്നതിന്റെ സൂചന ലഭിച്ചതിനാലാണ് ഇടപെട്ടതെന്നും മന്ത്രി വ്യക്തമാക്കി. ശബരിമലയില്‍ യുദ്ധസമാന സാഹചര്യം ഉണ്ടാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. അതേസമയം ശബരിമല വിഷയത്തിൽ കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയും വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അഭിപ്രായപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ