തിരുവനന്തപുരം: ആളുകളെ ഹണി ട്രാപ്പില്‍ കുടുക്കി ഭീഷണിപ്പെടുത്തി പണം തട്ടുന്ന യുവതി അടക്കമുള്ള സംഘം അറസ്റ്റില്‍. യുവതിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തെ കൊല്ലം കടയ്ക്കാവൂരില്‍ വച്ചാണ് പൊലീസ് പിടികൂടിയത്. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് വീട്ടിൽ വിളിച്ചു വരുത്തി നഗ്നനാക്കി വീഡിയോ പകർത്തിയ ശേഷം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പണം തട്ടുന്നതെന്ന് പൊലീസ് പറഞ്ഞു. സംഘത്തില്‍ കൂടുതല്‍ ആളുകളുണ്ടെന്നും പൊലീസ് അറിയിച്ചു.
വക്കം പാടപുരയിടം വീട്ടിൽ ജാസ്മിൻ (30), വക്കം മേത്തരുവിളാകം വീട്ടിൽ സിയാദ് (20), വക്കം ചക്കൻവിള വീട്ടിൽ നസീം (22), വക്കം എസ്.എസ് മൻസിലിൽ ഷിബിൻ (21) എന്നിവരാണ് പിടിയിലായത്. ആലങ്കോട് സ്വദേശിയായ മധ്യവയസ്‌കൻ നൽകിയ പരാതിയിലാണ് അറസ്റ്റ്.
ഇയാൾ നടത്തുന്ന ഇറച്ചി വിൽപന കേന്ദ്രത്തിൽ ഇറച്ചി വാങ്ങാൻ എത്തി പരിചയത്തിലായ ജാസ്മിൻ തന്‍റെ വീട്ടിൽ ഒരു കാർ വിൽക്കാനുണ്ടെന്ന് പറഞ്ഞ് മണനാക്കിലെ വാടക വീട്ടിലേക്ക് വിളിച്ചു വരുത്തി. അകത്തേക്ക് ക്ഷണിച്ച ജാസ്മിൻ ഇയാൾ അകത്തു കയറിയതോടെ വീടിന്‍റെ വാതിൽ കുറ്റിയിട്ടു. ഈ സമയം വീടിന്‍റെ കുളിമുറിയിൽ ഒളിച്ചിരുന്ന മറ്റു മൂന്ന് പ്രതികൾ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും മധ്യവയസ്‌കനെ നഗ്നനാക്കി ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.
ഒന്നാം പ്രതി ജാസ്മിൻ ഇയാളുടെ പക്കലുണ്ടായിരുന്ന 17,000 രൂപയും മൂന്ന് പവന്‍റെ മാലയും കവർന്നു. രണ്ട് ലക്ഷം രൂപ നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ വാട്സ്ആപ്പിൽ പ്രചരിപ്പിക്കുമെന്നും കുടുംബം നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു.
കടയ്ക്കാവൂർ സിഐ ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ജാസ്മിനെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ജാസ്മിന്‍ ഭര്‍ത്താവുമായി പിരിഞ്ഞ് വേറെയാണ് താമസം. മറ്റു മൂന്ന് പേരെ വക്കത്ത് നിന്നാണ് പിടികൂടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ