പാലക്കാട് : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരന്‍പിളളയുടെയും പ്രസംഗം കേട്ടാല്‍ പാര്‍ലമെന്റിലേക്കല്ല പതിനെട്ടാംപടിയിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതെന്ന് തോന്നുമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. കേരളത്തിലെ കോണ്‍ഗ്രസ് നരേന്ദ്രമോദിയുടേതോ രാഹുല്‍ ഗാന്ധിയുടേതോ എന്നും അദ്ദേഹം ചോദിച്ചു. പാലക്കാട് മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി എംബി രാജേഷിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.
നിങ്ങള്‍ക്കെന്തു തോന്നുന്നു മലയ്ക്കാണോ വോട്ട്. പതിനെട്ടാംപടിയിലേക്കാണോ വോട്ട് അതോ പാര്‍ലമെന്റിലേക്കോ. ചെന്നിത്തലയുടെയും ശ്രീധരന്‍പിളളയുടെയും പ്രസംഗം കേട്ടാല്‍ ചില മാധ്യമങ്ങളിലെ കൂലിപ്പണിക്കാരുടെ പ്രവര്‍ത്തനം കണ്ടാല്‍ തോന്നും ഇക്കുറി വോട്ട് പാര്‍ലമെന്റിനല്ല, പതിനെട്ടാംപടിക്കാണെന്ന്. അതൊന്നും കേരളത്തില്‍ നടപ്പാവാന്‍ പോകുന്നില്ല' വിജയരാഘവൻ പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസ് ബിജെപിയെ സഹായിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം വോട്ടാകില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പു കണ്‍വന്‍ഷനുകള്‍ക്ക് തുടക്കമിട്ടത് പാലക്കാട്ടാണ്. സ്ഥാനാർത്ഥി എംബി രാജേഷ് മത-സാമൂഹ്യ നേതാക്കളെ കാണുന്ന തിരക്കിലാണ്. അതേസമയം കോൺഗ്രസും ബിജെപിയും ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ