അമ്മക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന എട്ടാം ക്ലാസുകാരൻ ടിപ്പർ ലോറി കയറി മരിച്ചു

ലോറിയുടെ പിൻചക്രം കയറിയ അർജുൻ അപകടസ്ഥലത്ത് വച്ചുതന്നെ മരിച്ചു
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

മലപ്പുറം; അമ്മയോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച മകൻ ടിപ്പർ ലോറിക്കടിയിൽപ്പെട്ടു മരിച്ചു. കോഴിക്കോട് കക്കോടി കോട്ടൂപ്പാടം അത്താഴക്കുന്നുമ്മൽ ഷാജിയുടെ 13 വയസുകാരനായ മകൻ അർജുനാണ് മരിച്ചത്. അമ്മ ശ്രീദേവിക്കൊപ്പം കൊട്ടൂക്കരയിലെ വീട്ടിലേക്ക് പോവുന്നതിനിടെയായിരുന്നു അപകടം. സ്കൂട്ടറിൽ ടിപ്പർ ലോറി ഇടിച്ച ശേഷം റോഡിലേക്ക് വീണ അർജുന്റെ മേലെ കയറിയിറങ്ങുകയായിരുന്നു. 

ചൊവ്വാഴ്ച രാവിലെ 8.50-ഓടെ ദേശീയപാതയിൽ കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ അക്കാദമിക്ക് സമീപമാണ് അപകടമുണ്ടായത്. കെഎസ്ആർടിസി ബസിന് കടന്നുപോകാനായി വേഗം കുറച്ച് റോഡരികിലൂടെ ഓടിയ സ്‌കൂട്ടറിൽ പിറകിൽ ലോറി തട്ടി. ലോറിയുടെ മുൻഭാഗം സ്‌കൂട്ടറിനെ മറികടന്ന ശേഷമാണ് സ്‌കൂട്ടറിൽ തട്ടിയത്. നിയന്ത്രണംവിട്ട സ്‌കൂട്ടറിൽനിന്ന് ശ്രീദേവി ഇടതുവശത്തേക്കും അർജുൻ റോഡിലേക്കും തെറിച്ചുവീണു. ലോറിയുടെ പിൻചക്രം കയറിയ അർജുൻ അപകടസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ശ്രീദേവിയെ കൊണ്ടോട്ടിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

കക്കോടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ എട്ടാംക്ലാസ് വിദ്യാർഥിയാണ് അർജുൻ. എതിർവശത്തുനിന്ന് വലിയ വാഹനങ്ങൾ വരാതിരുന്നിട്ടും ഡ്രൈവർ അനാവശ്യമായി ലോറി റോഡരികിലൂടെ ഓടിച്ചതാണ് അപകടത്തിന് കാരണമായത്. കോഴിക്കോട്ടുനിന്ന് മേൽമുറിയിലെ ക്രഷറിലേക്ക് പോവുകയായിരുന്നു ലോറി. ഡ്രൈവർക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത പോലീസ് ലോറി കസ്റ്റഡിയിലെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com