ആലപ്പുഴ; അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ മകൻ അറസിറ്റിൽ. ആലപ്പുഴ വട്ടയാൽ വട്ടത്തിൽ ഫിലോമിനയെ (62) കൊലപ്പെടുത്തിയ കേസിൽ മകൻ സുനീഷിനെയാണ് (37) അറസ്റ്റ് ചെയ്തത്. വീണു പരുക്കേറ്റെന്ന് പറഞ്ഞാണ് ഫിലോമിനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്വാഭാവിക മരണമല്ലെന്നു വ്യക്തമായതോടെയാണ് അന്വേഷണം നടത്തിയത്.
കഴിഞ്ഞ അഞ്ചിനാണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഫിലോമിനയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വീട്ടിലുണ്ടായ അപകടത്തിൽ തലയ്ക്കു പരുക്കേറ്റുവെന്നായിരുന്നു ബന്ധുക്കളിൽ ചിലരുടെ വാദം. തലയിൽ ശക്തമായി അടിയേറ്റതായും ആഴമുള്ള മുറിവാണ് മരണകാരണമെന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നതോടെ പൊലീസ് അന്വേഷണം തുടങ്ങി. ഇതോടെ സുനീഷ് ഒളിവിൽ പോയി.
സംസ്കാരച്ചടങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു ശേഷം കൂടുതൽപേരെ ചോദ്യം ചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്നു പൊലീസ് ഉറപ്പിച്ചത്. തുടർന്നായിരുന്നു അറസ്റ്റ്. മദ്യപിച്ചെത്തിയപ്പോൾ അമ്മ വഴക്കുപറഞ്ഞുവെന്നും സ്വബോധമില്ലാതെ തടിക്കഷണം കൊണ്ട് അമ്മയുടെ തലയിൽ അടിക്കുകയായിരുന്നുവെന്നും സുനീഷ് പൊലീസിനു മൊഴി നൽകി. കൊലപാതകം മറച്ചുവയ്ക്കാൻ ശ്രമിച്ച ബന്ധുക്കൾക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ