തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്സ്പോട്ടുകളുടെ എണ്ണത്തിൽ വർധനവ്. 223 സ്ഥലങ്ങളാണ് ഹോട്സ്പോട്ടുകൾ. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തിരുവനന്തപുരം നഗരത്തിലെ മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി വാർഡുകളും ചവറ, പന്മന, പട്ടണക്കാട്, കടക്കരപ്പള്ളി, ചേർത്തല സൗത്ത്, മാരാരിക്കുളം നോർത്ത്, കോടന്തുരുത്ത്, കുത്തിയതോട്, തുറവൂർ, ആറാട്ടുപുഴ, ചെല്ലാനം, വെളിയംകോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിലേയും പൊന്നാനി, താനൂർ മുൻസിപ്പാലിറ്റികളിലേയും എല്ലാ വാർഡുകളിലും ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തി. തീരപ്രദേശങ്ങളിലെ രോഗ വ്യാപനം തടയാൻ പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
തുടർച്ചയായ അഞ്ചാം ദിവസവും സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 400 കടന്നു. ഇന്ന് 449 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 162 പേർ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പറഞ്ഞു. 144 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ഉണ്ടായത്.
വിദേശത്ത് നിന്ന് എത്തിയ 140 പേർക്ക് രോഗം സ്ഥിരീകരിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ 64 പേർക്കും രോഗബാധ ഉണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ