തിരുവനന്തപുരം: നഗരസഭയില മൂന്ന് കൗൺസിലർമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ തിരുവനന്തപുരം നഗരസഭയിൽ കോവിഡ് ബാധിച്ച കൗൺസിലർമാരുടെ എണ്ണം ഏഴായി.
തിരുവനന്തപുരത്ത് രണ്ട് പൊലീസുകാർ കൂടി രോഗബാധിതരായി. വട്ടിയൂർക്കാവ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർക്കും സ്പെഷ്യൽ ബ്രാഞ്ച് ഹെഡ് ഓഫീസിലെ ഡ്രൈവർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജിൽ കോവിഡ് രോഗിയെ ചികിൽസിച്ച ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചു. ബേപ്പൂർ തുറമുഖത്തെയും വൈക്കം മാർക്കറ്റിലെ തൊഴിലാളികൾക്കിടയിലും രോഗബാധ കണ്ടെത്തി.
അതിനിടെ സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർ കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറത്ത് ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയ ചോക്കാട് മാളിയേക്കൽ ഇർഷാദലിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ മാസം നാലിന് ദുബായിൽ നിന്ന് നാട്ടിലെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ദുബായിൽ വച്ച് കോവിഡ് സ്ഥിരീകരിച്ച ഇർഷാദലി നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ച ശേഷമാണ് നാട്ടിലെത്തിയത്.
ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ മരിച്ച നിലയിൽ എത്തിച്ച പാറശാല സ്വദേശി തങ്കമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. മകൾക്കൊപ്പം തിരുവല്ല കവിയൂരിലായിരുന്നു താമസം. കോഴിക്കോട് പന്നിയങ്കര സ്വദേശി എഴുപതുകാരൻ മുഹമ്മദ് കോയയാണ് നിരീക്ഷണത്തിലിരിക്കെ മരിച്ചത്. കുടുംബാംഗങ്ങളെല്ലാം കോവിഡ് ബാധിച്ച് ചികിത്സയിലാണ്. വീട്ടിൽ ഒറ്റയ്ക്ക് കഴിയുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ