റിയാദ് : കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നതിനിടെ, ഭാര്യയും കുഞ്ഞും ഫ്ലാറ്റിൽ മരിച്ച നിലയില്‍. കോഴിക്കോട് കൊയിലാണ്ടി അരിക്കുളം സ്വദേശി വാളേരി ബിജുവിന്റെ ഭാര്യയായ മണിപ്പൂരി സ്വദേശിനിയെയും ആറു മാസം പ്രായമായ കുഞ്ഞിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ കൂടെയുണ്ടായിരുന്ന ബിജുവിന്റെ എഴുപതു വയസ്സ് പ്രായമായ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാലുദിവസം മുമ്പാണ് ബിജു ആശുപത്രിയില്‍ പോയത്. സഹോദരി നാട്ടില്‍നിന്നും സുഹൃത്തുക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജു മുവാസാത് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ അത്യാസന്ന നിലയില്‍ കഴിയുകയാണെന്ന വിവരം അറിയുന്നത്. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ബിജുവിന്റെ അമ്മ ഫ്ലാറ്റിന് പുറത്തു നില്‍ക്കുന്നത് അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
വൈകീട്ടും വൃദ്ധയെ അതേ നിലയില്‍ കണ്ടപ്പോള്‍ കൂടുതല്‍ ചോദിച്ചപ്പോഴാണ് യുവതി മുറി അകത്തുനിന്നും കുറ്റിയിട്ടെന്നും കയറാന്‍ കഴിയുന്നില്ലെന്നും പറഞ്ഞത്. തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് അമ്മയും കുഞ്ഞും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. അവശയായ അമ്മയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മദീന എയര്‍പോര്‍ട്ടില്‍ എട്ടു വര്‍ഷത്തോളമായി ജോലി ചെയ്യുന്ന ബിജുവിന് അടുത്തിടെ ജോലി നഷ്ടമായിരുന്നു. മദീന എയര്‍പോര്‍ട്ടില്‍ വണ്ടര്‍ലാ എന്ന കമ്പനിക്ക് കീഴില്‍ ബെല്‍റ്റ് ടെക്‌നീഷ്യനായി ജോലി ചെയ്തു വരിയായിരുന്നു. ബിജു നേരത്തെ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധം പിരിഞ്ഞ ശേഷമാണ് മണിപ്പൂര്‍ സ്വദേശിനിയെ വിവാഹം ചെയ്തതെന്നാണ് വിവരം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ