തൊടുപുഴ: ജില്ലാ ആശുപത്രിയിലെ ഐസോലേഷൻ വാർഡിൽ നിന്ന് രക്ഷപ്പെട്ട കോവിഡ് പോസിറ്റീവായ മോഷണക്കേസ് പ്രതിയെ പൊലീസ് പിടികൂടി. 17 വയസുകാരനായ മോഷണക്കേസ് പ്രതിയാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെയാണ് പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. പിപിഇ കിറ്റ് ധരിപ്പിച്ച് പ്രതിയെ പിന്നീട് കോവിഡ് സെന്ററിലേക്ക് മാറ്റി.
ശനിയാഴ്ച പുലർച്ചെയാണ് 17കാരനെ മോഷണക്കേസിൽ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിൽ ഇയാൾ പോസിറ്റീവാണെന്ന് കണ്ടെത്തി. പിന്നീട് പ്രതിയെ ജില്ലാ ആശുപത്രിയിലെ ഐസോലേഷൻ വാർഡിലേക്ക് മാറ്റി. ഇവിടെ നിന്നാണ് 17കാരൻ രക്ഷപ്പെട്ടത്.
ശനിയാഴ്ച രാത്രി വൈകിയും ആശുപത്രി പരിസരത്തും നഗരത്തിലും പ്രതിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഞായറാഴ്ച ഉച്ചയോടെയാണ് പ്രതിയെ പോലീസിന് പിടികൂടാനായത്.
തൊടുപുഴ ടൗൺഹാളിന് സമീപത്തെ മൊബൈൽ ഷോപ്പിൽ നിന്ന് 11 മൊബൈൽ ഫോണുകളും അനുബന്ധ സാധനങ്ങളും കവർന്ന കേസിലാണ് 17കാരൻ അറസ്റ്റിലായത്. പുലർച്ചെ മോഷണത്തിന് ശേഷം പ്രതി പൊലീസ് പട്രോളിങ് സംഘത്തിന്റെ മുന്നിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരാൾ ആ സമയത്ത് ഓടി രക്ഷപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ