യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ/ ടെലിവിഷൻ ദൃശ്യം
യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ/ ടെലിവിഷൻ ദൃശ്യം

പ്രണയത്തെ എതിര്‍ത്തത് പകയായി; പറവൂരില്‍ യുവതിയുടെ മരണം കൊലപാതകം?; കൊലയ്ക്ക് പിന്നില്‍ സഹോദരിയെന്ന് സംശയം

വിസ്മയയുടെ മൊബൈല്‍ഫോണും വീട്ടില്‍ നിന്നും കാണാതായിട്ടുണ്ട്

കൊച്ചി: എറണാകുളം പറവൂരില്‍ വീടിന് തീപിടിച്ച് യുവതി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. പെരുവാരം പനോരമ നഗര്‍ അറയ്ക്കപ്പറമ്പില്‍ (പ്രസാദം) ശിവാനന്ദന്റെ വീടിനാണ് തീപിടിച്ചത്. ശിവാനന്ദന്റെ മൂത്ത മകള്‍ വിസ്മയ (25 ) ആണ് മരിച്ചതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഔദ്യോഗികമായി പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 

മരിച്ചതാരെന്ന് കണ്ടെത്താനായി ഡിഎന്‍എ ടെസ്റ്റ് നടത്താനാണ് തീരുമാനം. മൃതദേഹത്തിലെ മാലയുടെ ലോക്കറ്റ് നോക്കി മരിച്ചത് മൂത്തമകള്‍ വിസ്മയയാണെന്ന് ശുവാനന്ദനും ഭാര്യ ജിജിയും പൊലീസിനോട് പറഞ്ഞിരുന്നു. കൊലപാതകം നടത്തിയത് ശിവാനന്ദന്റെ ഇളയമകള്‍ ജിത്തു( 22) ആണെന്നാണ് സംശയിക്കുന്നത്. 

പ്രേമത്തെച്ചൊല്ലി വഴക്ക്

ജിത്തുവിനെ വീട്ടില്‍ നിന്നും കാണാതായിട്ടുണ്ട്. ജിത്തുവിന് ഒരാളുമായി പ്രേമം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ വിസ്മയ ഈ ബന്ധത്തെ എതിര്‍ത്തിരുന്നു. ഇതേച്ചൊല്ലി വീട്ടില്‍ പലദിവസവും വഴക്കും ഉണ്ടായിട്ടുണ്ട്. അടുത്തിടെ ശിവാനന്ദനെയും കുടുംബത്തെയും വീടിനകത്ത് പൂട്ടിയിട്ടിട്ട് ജിത്തു പോയിരുന്നതായും പൊലീസിന് വിവരം ലഭിച്ചു.

വിസ്മയയുടെ മൊബൈല്‍ ഫോണ്‍ കാണാനില്ല

ഇക്കാര്യങ്ങളെല്ലാം പൊലീസ് അന്വേഷിച്ചുവരികയാണ്. ജിത്തു കുറച്ചുനാളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിസ്മയയുടെ മൊബൈല്‍ഫോണും വീട്ടില്‍ നിന്നും കാണാതായിട്ടുണ്ട്.  വിസ്മയ ബിബിഎയും ജിത്തു ബിഎസ്‌സിയും പൂര്‍ത്തിയാക്കിയവരാണ്.ഇരുചക്ര വാഹനത്തില്‍ മത്സ്യവില്‍പന നടത്തുന്നയാളാണ് ശിവാനന്ദന്‍.

സംഭവം ശിവാനന്ദനും ജിജിയും പുറത്തുപോയപ്പോള്‍

ഇന്നലെ വൈകീട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. ശിവാനന്ദനും ജിജിയും രാവിലെ 11 മണിയോടെ ആലുവയ്ക്ക് പോയിരുന്നു.  വൈകീട്ട് വീടിനകത്തുനിന്നും പുക ഉയരുന്നതു കണ്ട അയല്‍വാസികളാണ് വിവരം പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും അറിയിച്ചത്. പൊലീസും ഫയര്‍ഫോഴ്‌സും എത്തിയപ്പോള്‍ വീടിന്റെ ഗേറ്റ് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു.

മുന്‍വശത്തെ വാതില്‍ തുറന്നു കിടന്നു. വീടിന്റെ രണ്ടു മുറികള്‍ തീപിടുത്തത്തില്‍ പൂര്‍ണമായി കത്തി. അതില്‍ ഒന്നിലാണ് മൃതദേഹം കിടന്നിരുന്നത്. മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മുറിയുടെ വാതിലിന്റെ കട്ടിളയില്‍ രക്തം വീണിരുന്നു. മണ്ണെണ്ണയുടെ ഗന്ധവും ഉണ്ടായിരുന്നു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com