തൊടുപുഴ: കള്ളവോട്ട് തടയുക ലക്ഷ്യമിട്ട് അതിർത്തികളിൽ സുരക്ഷ കർശനമാക്കി. ഇടുക്കി ജില്ലയിലെ അതിർത്തികളിൽ സുരക്ഷയ്ക്കായി കേന്ദ്ര സേനയെ വിന്ന്യസിച്ചു. അതിർത്തി കടക്കണമെങ്കിൽ തിരിച്ചറിയൽ രേഖ നിർബന്ധമാക്കി.
സംശയമുള്ളവരെ കടത്തി വിടില്ല. ഇന്നും നാളെയും പരിശോധന തുടരും.
ഇരട്ട വോട്ടുകൾ വിവാദമായ സാഹചര്യത്തിൽ ഒന്നിലേറെ പ്രാവശ്യം വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവർ ഒറ്റ വോട്ടുമാത്രം ചെയ്യുന്നത് ഉറപ്പാക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക മാർഗ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ പോളിങ് സ്റ്റേഷനുകളിലും മതിയായ സുരക്ഷാ സംവിധാനവും ഒരുക്കും.
കേരള പൊലീസിന്റെ 59,292 ഉദ്യോഗസ്ഥർക്കൊപ്പം കേന്ദ്രസേനയും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ചുമതലയ്ക്കുണ്ട്. സംസ്ഥാനത്തെ 481 പൊലീസ് സ്റ്റേഷനുകളെ 142 തെരഞ്ഞെടുപ്പ് സബ് ഡിവിഷനുകളായി തിരിച്ചാണ് സുരക്ഷയൊരുക്കുന്നത്. ജില്ലാ പൊലീസ് മേധാവിമാർ നേതൃത്വം വഹിക്കും.
പൊലീസിന്റെ വിവിധ പട്രോൾസംഘങ്ങൾക്കുപുറമേ, നക്സൽ ബാധിത പ്രദേശങ്ങളിൽ സ്പെഷ്യൽ ഓപറേഷൻസ് ഗ്രൂപ്പ്, തണ്ടർബോൾട്ട് എന്നിവയുമുണ്ടാകും. കൂടാതെ ഡ്രോൺ സംവിധാനവും സുരക്ഷയ്ക്കായി ഒരുക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ