തിരുവനന്തപുരം; വീടിനു സമീപം നിൽക്കുകയായിരുന്ന വീട്ടമ്മയെ വെട്ടിയ ശേഷം രണ്ടര വയസുള്ള കുഞ്ഞിനേയും കൊണ്ട് കടന്നുകളഞ്ഞ യുവാവ് പിടിയിൽ. നെയ്യാറ്റിൻകര വഴുതൂർ കല്പിതത്തിൽ കിരൺ (26) ആണ് പിടിയിലായത്. വീട്ടമ്മയും അയൽവാസിയുമായ വഴുതൂർ രവി മന്ദിരത്തിൽ നീനയെ (65) വെട്ടി പരുക്കേൽപ്പിച്ച ശേഷമാണ് കിരൺ പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്തത്. സാഹസികമായാണ് പ്രതിയെ പൊലീസ് കീഴടക്കിയത്. തുടർന്ന് കുഞ്ഞിനെ കിരണിന്റെ വീട്ടിൽ നിന്ന് ഫയർ ഫോഴ്സ് വാതിൽ വെട്ടിപ്പൊളിച്ചു രക്ഷപ്പെടുത്തി.
വെട്ടുകത്തിയുമായി എത്തി നീനയെ വെട്ടി
നീനയുടെ മകന്റെ മകൻ തനയ് ദേവനെയാണ് കിരൺ തട്ടിയെടുത്തത്. രണ്ടര വയസുകാരനായ തനയുമായി ഗേറ്റിനടുത്ത് നിൽക്കുകയായിരുന്നു നീന. പെട്ടെന്ന് വെട്ടുകത്തിയുമായി എത്തിയ കിരൺ നീനയെ വെട്ടുകയായിരുന്നു. ആക്രമണത്തിൽ നീനയുടെ കഴുത്തിനും ചെവിയ്ക്കും മുറിവുണ്ടായി. തുടർന്നു കുഞ്ഞുമായി കടന്നു കളയുകയായിരുന്നു.
അമിത ലഹരിക്ക് അടിമ
നീനയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് പൊലീസിലും ഫയർ ഫോഴ്സിലും വിവരം അറിയിച്ചത്. അയൽവാസിയായ കിരണിനെ സാഹസികമായാണ് പൊലീസ് പിടികൂടിയത്. കുഞ്ഞിനെ കിരൺ വീടിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. തുടർന്ന് അഗ്നി ശമന സേനയെത്തി വീടിന്റെ പുറംവാതിൽ തുറന്ന് രക്ഷിക്കുകയായിരുന്നു. പൊലീസ് കീഴ്പ്പെടുത്തിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഇയാൾ അമിത ലഹരിക്ക് അടിമയാണെന്നും വീട്ടിലും ബഹളമുണ്ടാക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ