ഫസലിനെ കൊലപ്പെടുത്തിയത് കൊടി സുനിയും സംഘവും; ആസൂത്രകർ കാരായി രാജനും ചന്ദ്രശേഖരനും; കൊലയ്ക്ക് പിന്നിൽ ആർഎസ്എസ് അല്ലെന്ന് സിബിഐ

ഫസലിനെ വധിച്ചതിന് പിന്നിൽ ആർഎസ്എസ് ആണെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷ് മൊഴിനൽകിയിരുന്നു
ഫസല്‍, കൊടി സുനി/ ഫയല്‍ ചിത്രം
ഫസല്‍, കൊടി സുനി/ ഫയല്‍ ചിത്രം

കൊച്ചി: തലശ്ശേരി ഫസല്‍ വധത്തിൽ ആദ്യ കുറ്റപത്രം ശരിവെച്ച് സിബിഐ.  കൊച്ചിയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന വാദം സിബിഐ തള്ളിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ കൊടി സുനിയും സംഘവുമാണ്. സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനുമാണ് കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകരെന്നും റിപ്പോർട്ടിൽ സിബിഐ പറയുന്നു.

ഫസലിനെ വധിച്ചതിന് പിന്നിൽ ആർഎസ്എസ് ആണെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷ് മൊഴിനൽകിയിരുന്നു. ഇത് പൊലീസ് കസ്റ്റഡിയിൽ മർദ്ദിച്ച് പറയിപ്പിച്ചതാണെന്നും കൊച്ചിയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടിൽ സിബിഐ വ്യക്തമാക്കി. 

ഫസലിന്റെ സഹോദരന്‍ അബ്ദുള്‍ സത്താര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്, ഫസല്‍ വധക്കേസില്‍  തുടരന്വേഷണം നടത്താൻ ഹൈക്കോടതി സിബിഐക്ക് നിർദേശം നൽകിയത്. സുബീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം വേണമെന്നായിരുന്നു കോടതി ഉത്തരവ്.

മറ്റൊരു കേസില്‍ പിടിയിലായപ്പോഴാണ് ഫസല്‍ വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സുബീഷ് മൊഴി നല്‍കിയത്. ഫസലിനെ വധിച്ചത് ആര്‍എസ്എസ് ആണെന്ന മൊഴി സുബീഷിനെ കസ്റ്റഡിയില്‍ വെച്ച് നിയമവിരുദ്ധമായി രേഖപ്പെടുത്തിയതാണ്. തങ്ങളുടെ ആദ്യ കുറ്റപത്രം ശരിവച്ച് തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും സിബിഐ പ്രത്യേക സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.


സുബീഷിന്റെ വെളിപ്പെടുത്തൽ, ഹർജി

ഫസലിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസുകാരാണെന്നാണ്, ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന കുപ്പി സുബീഷ് പൊലീസിനോട്  വെളിപ്പെടുത്തിയത്. താനടക്കം നാലുപേരടങ്ങുന്ന ആര്‍എസ്എസ്സംഘമാണ് ഫസലിന്റെ കൊലയ്ക്ക് പിന്നിലെന്നാണ് സുബീഷ് പറഞ്ഞത്. സുബീഷിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫസലിന്റെ സഹോദരന്‍ അബ്ദുള്‍ സത്താര്‍ കോടതിയെ സമീപിച്ചത്. 

2006 ഒക്‌റ്റോബര്‍ 22നാണ് പത്രവിതരണക്കാരനായ മുഹമ്മദ് ഫസല്‍ തലശേരി സെയ്ദാര്‍ പള്ളിക്ക് സമീപത്ത് വച്ച് കൊല്ലപ്പെടുന്നത്. സിപിഎം പ്രവര്‍ത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്നതിലുളള എതിര്‍പ്പ് മൂലമാണ് കൊലപാതകമെന്നായിരുന്നു ആരോപണം. കേസില്‍ അന്നത്തെ സിപിഎം തലശ്ശേരി ഏരിയാ സെക്രട്ടറി കാരായി രാജന്‍, തിരുവങ്ങാടി ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രശേഖരന്‍ എന്നിവര്‍ പ്രതികളായി.  

ഈ കേസ് പിന്നീട് സിബിഐ ഏറ്റെടുത്തു. സിബിഐ അന്വേഷണം നടക്കുന്നതിനിടെ 2012 ല്‍ ഇരുവരും കോടതിയില്‍ കീഴടങ്ങി. ഒന്നര വര്‍ഷത്തോളം ജയിലിലായിരുന്ന ഇരുവരും 2013 നവംബറിലാണ് ജാമ്യത്തില്‍ പുറത്തിറങ്ങുന്നത്. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത്, അന്വേഷണത്തെ സ്വാധീനിക്കരുത് തുടങ്ങിയ നിബന്ധനകളോടെയാണ് ഇവര്‍ക്ക് കോടതി ജാമ്യം നല്‍കിയത്. തുടര്‍ന്ന് ഇവര്‍ എറണാകുളം ജില്ലയിലായിരുന്നു താമസിച്ചിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com