തിരുവനന്തപുരം: തിരുവനന്തപുരം ഹണി ട്രാപ്പ് കേസില്‍ അന്വേഷണം വ്യാപിപ്പിച്ച് സൈബര്‍ പൊലീസ്. വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ച ഫെയ്സ്ബുക്ക് അക്കൗണ്ട് ഉടമകളെയും പ്രതി ചേര്‍ക്കാനാണ് പൊലീസിന്റെ തീരുമാനം. കേസില്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ കാഞ്ഞിരംപാറ സ്വദേശി സൗമ്യയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഹണി ട്രാപ്പ് വഴി കുരുക്കി
ഇവരാണ് കേസിലെ മുഖ്യപ്രതിയെന്ന് പൊലീസ് സൂചിപ്പിച്ചു. ഹണി ട്രാപ്പ് വഴി കുരുക്കിയ യുവാക്കളുടെ ഫെയ്സ്ബുക്ക്, വാട്സ് ആപ്പ് അക്കൗണ്ടുകള്‍ വഴിയാണ് സൗമ്യ വീട്ടമ്മയുടെ നഗ്നചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചത്. ഇത്തരത്തില്‍ 50 ലേറെ അക്കൗണ്ടുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. മുന്‍ സുഹൃത്തിന്റെ ദാമ്പത്യ ജീവിതം തകര്‍ക്കാനാണ് സൗമ്യ ഹണിട്രാപ്പ് കെണിയൊരുക്കിയതെന്ന് പൊലീസ് സൂചിപ്പിച്ചു.
നഗ്നചിത്രങ്ങൾ പ്രചരിച്ചു
നൂറിലധികം ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ വഴി ഒരു യുവതിയുടെ നഗ്നചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. യുവതിയുടെ വീട്ടുകാര്‍ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ അന്വേഷണത്തിലാണ് ഈ അക്കൗണ്ട് ഉടമകളിലേക്കെത്തിയത്. യുവാക്കളിലേക്ക് അന്വേഷണമെത്തിയപ്പോഴാണ് സൗമ്യ ഒരുക്കിയ ഹണിട്രാപ്പിന്റെ ചുരുളഴിഞ്ഞത്.
ചാറ്റിനിടെ നഗ്ന ദൃശ്യങ്ങള്‍ കാണിക്കും
സുഹൃത്തിന്റെ ഭാര്യയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ ഉണ്ടാക്കി, ഇത് പ്രചരിപ്പിക്കാന്‍ യുവാക്കളെ ഹണിട്രാപ്പ് വലവിരിച്ചു വീഴ്ത്തുകയായിരുന്നു. ഫെയ്സ്ബുക്ക് വഴി പരിചയപ്പെടുന്ന യുവാക്കളുമായുള്ള വീഡിയോ ചാറ്റില്‍ നഗ്ന ദൃശ്യങ്ങള്‍ കാണിക്കും. പിന്നീട് ഇവരുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് വിവരങ്ങളും മൊബൈല്‍ നമ്പരുമടക്കം വാങ്ങും.
യുവാക്കളുടെ പേരില്‍ ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പുതിയ അക്കൗണ്ടുകളും, മൊബൈല്‍ നമ്പരുപയോഗിച്ച് വാട്സ് ആപ്പും തുടങ്ങും. ഇവ വഴിയാണ് വീട്ടമയുടെ ഫോട്ടോ പ്രചരിപ്പിച്ചത്. അന്വേഷണം യുവാക്കളിലേക്ക് മാത്രം ഒതുങ്ങുമെന്നാണ് കമ്പ്യൂട്ടര്‍ വിദഗ്ധയായ സൗമ്യ കണക്കൂട്ടിയത്. സൗമ്യക്ക് വ്യാജ അക്കൗണ്ടുകളുണ്ടാക്കന്‍ സഹായിച്ച ഇടുക്കി സ്വദേശി നെബിനെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ