തിരുവനന്തപുരം; കേശവദാസപുരത്ത് മനോരമ എന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആദം അലിയെ 24 മണിക്കൂറിൽ പിടികൂടാനായത് തമിഴ്നാട് പൊലീസും ആര്‍പിഎഫും ചേര്‍ന്നു നടത്തിയ കര്‍ശന പരിശോധനയിൽ. ചെന്നൈ എക്സ്പ്രസിലെ മുഴുവന്‍ ബോഗികളും അരിച്ചുപെറുക്കി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. അതിനിടെ ആദം അലിയെ ഇന്ന് സംഭവസ്ഥലത്തു എത്തിച്ച് തെളിവെടുപ്പ് നടത്തും.
മനോരമയുടെ മൃതദേഹം കണ്ടെത്തിയതു മുതൽ ആദം അലിയാണ് സംശയ നിഴലിൽ നിന്നിരുന്നത്. തുടർന്നു റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ആദം അലി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി ചെന്നൈ എക്സ്പ്രസില്‍ കയറുന്നതായും കണ്ടെത്തി. ഉടന്‍തന്നെ പ്രതിയുടെ ഫോട്ടോയും മറ്റ് അടയാള വിവരങ്ങളും ചെന്നൈ ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് കൈമാറി. തുടര്‍ന്ന് ചെന്നൈ ഡെപ്യൂട്ടി കമ്മിഷണറുടെ ടീമും ചെന്നൈ ആര്‍പിഎഫും തീവണ്ടിയുടെ ബോഗികള്‍ അരിച്ചുപെറുക്കി പരിശോധന ആരംഭിച്ചു.
ജനറല്‍ കമ്പാര്‍ട്ട്മെന്റിലായിരുന്ന ആദം അലി പ്രതിരോധിക്കാന്‍ മുതിരാതെ കീഴടങ്ങുകയും ചെയ്തു. പിടികൂടിയതായി വിവരം ലഭിച്ചപ്പോള്‍ത്തന്നെ പ്രത്യേക അന്വേഷണസംഘം ചൈന്നെയിലെത്തി പ്രതിയെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി വാറണ്ട് സഹിതം തലസ്ഥാനത്ത് എത്തിക്കുകയായിരുന്നു. വളരെ ചെറുപ്പത്തിലാണ് ആദം അലി ജോലിക്കായി കേരളത്തില്‍ എത്തുന്നത്. കൊല്ലം, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി നോക്കിയശേഷം ഒന്നരമാസം മുമ്പാണ് സുഹൃത്ത് ദീപക് എന്നയാളുടെ സഹായത്തോടെ തിരുവനന്തപുരത്ത് എത്തിയത്.
മോഷണത്തിനായാണ് പ്രതി കൊലപാതകം നടത്തിയത്. ആദം അലിയുടെ സുഹൃത്തുക്കള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്നും തിരുവനന്തപുരം പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. മനോരമയുടെ ആറ് പവന്‍ നഷ്ടമായിട്ടുണ്ട്. ആദം അലി പബ്ജി അടക്കം ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയാണെന്നും കമ്മീഷണര്‍ പറഞ്ഞു. ജോലിക്കാര്‍ മനോരമയുടെ വീട്ടില്‍ നിന്നാണ് സ്ഥിരമായി വെള്ളം കുടിക്കുന്നത്. അതിനാല്‍ പ്രതിയെ വീട്ടമ്മയ്ക്ക് നേരത്തെ പരിചയമുണ്ട്. അതിനാല്‍ എളുപ്പത്തില്‍ വീട്ടിനുള്ളിലേക്ക് പ്രതിയ്ക്ക് കയറാന്‍ സാധിച്ചതായും സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. ഈ സമയത്ത് വീട്ടുടമസ്ഥന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. കല്യാണവുമായി ബന്ധപ്പെട്ട് പുറത്തായിരുന്നു വീട്ടുടമസ്ഥന്‍. ഇത് മനസിലാക്കിയാണ് പ്രതി വീട്ടില്‍ വന്നതെന്നും പൊലീസ് പറയുന്നു. ഉച്ചയോടെയാണ് കൊലപാതകം നടന്നത്. കഴുത്തില്‍ കുത്തിയാണ് വീട്ടമ്മയെ കൊലപ്പെടുത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ