കൊച്ചി: 14 ദിവസം മരണത്തോട് മല്ലിട്ട ശേഷമാണ് മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മേരി മരണത്തിന് കീഴടങ്ങിയത്. മകന്റെ ആഴത്തിലുള്ള കുത്തില്‍ കുടല്‍മാല പുറത്തുവന്നുവെങ്കിലും അടിയന്തര ശസ്ത്രക്രിയ നടത്തിയതിനാല്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന നേരിയ പ്രതീക്ഷയിലായിരുന്നു കുടുംബം. എന്നാല്‍ ജീവന് വേണ്ടിയുള്ള നീണ്ട പോരാട്ടത്തില്‍ മേരി പരാജയപ്പെടുകയായിരുന്നു.
എറണാകുളം അങ്കമാലി നായത്തോട് സ്വദേശിനി മേരി (42) ആണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ ഇന്ന് മരിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെയാണ് മേരിക്ക് മകന്‍ കിരണിന്റെ കുത്തേറ്റത്.
വീട്ടില്‍ വെച്ച് മേരിയും മകന്‍ കിരണും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായിരുന്നു. തുടര്‍ന്നാണ് മേരിയെ മകനായ കിരണ്‍ കുത്തി പരിക്കേല്‍പ്പിച്ചത്. ആഴത്തിലുള്ള കുത്തില്‍ കുടല്‍മാല പുറത്തുവന്നു. എങ്കിലും വേഗം തന്നെ അടിയന്തിര ശസ്ത്രക്രിയ നടത്തിയതിനാല്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന നേരിയ പ്രതീക്ഷയിലായിരുന്നു കുടുംബം. എന്നാല്‍ ജീവന് വേണ്ടിയുള്ള നീണ്ട പോരാട്ടത്തില്‍ മേരി പരാജയപ്പെട്ടു.
പ്രതിയായ കിരണിനെ അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ ആലുവ സബ് ജെയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. നായത്തോട് സൗത്തില്‍ ഐ എന്‍ ടി യു സി ചുമട്ട് തൊഴിലാളി യൂണിയന്‍ സെക്രട്ടറിയായിരുന്നു 27കാരനായ കിരണ്‍. അടിപിടി കേസുകളിലും മാല മോഷണ കേസിലും പ്രതിയാണ് ഇയാള്‍. മുന്‍പ് ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
ആദ്യം അങ്കമാലി എല്‍ എഫ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കിരണ്‍ തന്നെയാണ് മേരിയെ ആശുപത്രിയില്‍ എത്തിച്ചത്. ആക്രമിക്കപ്പെട്ടതാണെന്ന് മനസിലാക്കി ആശുപത്രി ജീവനക്കാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തിയതോടെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ കിരണ്‍ ശ്രമിച്ചെങ്കിലും പൊലീസ് സംഘം ഇയാളെ പിടികൂടി. മദ്യലഹരിയില്‍ ആരംഭിച്ച വാക്കുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം എന്നാണ് വിവരം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ