മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവാവിന്റെ വീട്ടില്‍ യുവതിയുടെ സത്യാഗ്രഹ സമരം. മലപ്പുറം മഞ്ചേരിയില്‍ ഇരുപത്തിമൂന്നുകാരനായ യുവാവിന്റെ വീട്ടിലാണ് തമിഴ്‌നാട് സ്വദേശിനിയുടെ സത്യാഗ്രഹം. നാല് ദിവസത്തെ സത്യാഗ്രഹത്തിന് ശേഷം തമിഴ്‌നാട് പൊലീസിന് പരാതി നല്‍കാന്‍ യുവതി ചെന്നൈയിലേക്ക് മടങ്ങി.
വിവാഹ വാഗ്ദാനം നല്‍കി ചെന്നൈയില്‍ വച്ച് പീഡിപ്പിച്ചെന്നാണ് യുവതി പറയുന്നത്. യുവതി ജോലിചെയ്യുന്ന ചെന്നൈയിലെ സ്വകാര്യ ബാങ്കിന് സമീപമുള്ള ഹോട്ടലിലെ ജീവനക്കാരനായിരുന്നു യുവാവ്. ഇതിനിടയിലാണ് ഇവര്‍ തമ്മില്‍ പ്രണയത്തിലായത്. വിവാഹ വാഗ്ദാനം നല്‍കി ഏഴ് മാസത്തോളം ഒന്നിച്ചു താമസിച്ചു. പിന്നീട് യുവാവ് ചെന്നൈയില്‍ നിന്ന് മുങ്ങിയെന്നാണ് യുവതിയുടെ പരാതി.
നാല് ദിവസം മുമ്പാണ് യുവതി യുവാവിന്റെ വീട്ടിലെത്തിയത്. വിവരമറിഞ്ഞതോടെ പണം നല്‍കി തിരിച്ചയക്കാന്‍ വീട്ടുകാര്‍ ശ്രമം നടത്തി. പെണ്‍കുട്ടി വഴങ്ങാതെ വന്നതോടെ വീട്ടുകാര്‍ വീട് പൂട്ടി അയല്‍പക്കത്തെ ബന്ധു വീട്ടിലേക്ക് മാറി. തുടര്‍ന്ന് യുവതി യുവാവിന്റെ വീട്ടില്‍ സത്യാഗ്രഹം തുടങ്ങി. പൊലീസ് സ്ഥലത്തെത്തി യുവതിയെ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നു.
ചര്‍ച്ചകള്‍ക്കൊടുവില്‍ ചെന്നൈ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ യുവതി തയ്യാറായി. നിയമ നടപടികളില്‍ എല്ലാ സഹായവും ചെയ്യാമെന്ന് മഞ്ചേരി പൊലീസും ഉറപ്പ് നല്‍കി. ഇതോടെ നാല് ദിവസത്തെ സത്യഗ്രഹം അവസാനിപ്പിച്ച് യുവതി ചെന്നൈയിലേക്ക് മടങ്ങി. വിഷയത്തില്‍ പ്രതികരിക്കാന്‍ യുവാവും ബന്ധുക്കളും തയ്യാറായില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ വീട്ടുകാര്‍ വഴക്കുപറഞ്ഞപ്പോള്‍ വിഷക്കായ കഴിച്ചു; രണ്ടു പെണ്‍കുട്ടികളിലൊരാള്‍ മരിച്ചു
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ