'അവര്‍' ജഡ്ജിയാണെന്ന് എങ്ങനെ പറയാനാകും?; ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന് തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതി

ദിലീപും കൂട്ടരും ഫോണുകള്‍ മുംബൈയിലെ ലാബില്‍ നല്‍കിയെന്ന ഒറ്റക്കാരണം കൊണ്ടു തെളിവ് നശിപ്പിച്ചുവെന്ന വാദം നിലനില്‍ക്കില്ല
ദിലീപ്/ ഫയൽ ചിത്രം
ദിലീപ്/ ഫയൽ ചിത്രം

കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിന് തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വിചാരണക്കോടതി.  കേസില്‍ വിചാരണക്കോടതിയെ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന വാദം എന്ത് അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്‍ ഉന്നയിക്കുന്നതെന്നും ജഡ്ജി ഹണി എം വര്‍ഗീസ് ചോദിച്ചു. ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ടു പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടുള്ള വിധിന്യായത്തിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. 

പ്രോസിക്യൂഷന്റെ ആരോപണത്തിന് ഈ ഘട്ടത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. സാക്ഷികളായ വിപിന്‍ ലാല്‍, ജിന്‍സണ്‍, സാഗര്‍ വിന്‍സന്റ്, ശരത് ബാബു, ഡോ. ഹൈദരാലി, ദാസന്‍ എന്നിവരെ ദിലീപ് സ്വാധീനിച്ചെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. വിപിന്‍ ലാല്‍, ജിന്‍സണ്‍ എന്നിവരുടെ കേസ് മറ്റൊരു ഹര്‍ജിയുടെ ഭാഗമായി പരിഗണിച്ചു തള്ളിയതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

വസ്തുതകള്‍ മറച്ചുവയ്ക്കാന്‍ പണം നല്‍കിയെന്ന് സാക്ഷിയായ സാഗര്‍ വിന്‍സന്റിന്റെ മൊഴിയുണ്ട്. എന്നാല്‍ ഈ മൊഴികള്‍ പൊലീസ് പീഡിപ്പിച്ചു പറയിച്ചതാണെന്ന് സാഗര്‍ പിന്നീട് കോടതിയില്‍ പറഞ്ഞു. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജും സഹോദരന്‍ അനൂപും ദിലീപിന്റെ ബന്ധുക്കളാണ്. അവര്‍ ദിലീപിനെതിരെ മൊഴി നല്‍കില്ല. ദിലീപ് ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചെന്നു പറയുമ്പോള്‍ ഈ തെളിവുകള്‍ ഫോണില്‍നിന്നു കണ്ടെടുത്തെന്നു പ്രോസിക്യൂഷന്‍ സമ്മതിക്കുന്നുമുണ്ട്. 

ദിലീപും കൂട്ടരും ഫോണുകള്‍ മുംബൈയിലെ ലാബില്‍ നല്‍കിയെന്ന ഒറ്റക്കാരണം കൊണ്ടു തെളിവ് നശിപ്പിച്ചുവെന്ന വാദം നിലനില്‍ക്കില്ല. തെളിവായി നല്‍കിയ ശബ്ദരേഖകള്‍ ദിലീപിന്റെയും കൂട്ടരുടേതുമാണ് എന്നതിനുള്ള തെളിവുകള്‍ ഹാജരാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കൂറുമാറിയ 22 സാക്ഷികളില്‍ 6 പേര്‍ ദിലീപിന്റെ കുടുംബാംഗങ്ങളും 5 പേര്‍ സിനിമാ മേഖലയിലുള്ളവരും ദിലീപിന്റെ സുഹൃത്തുക്കളുമാണ്. 

ദിലീപ് കോടതിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിന് തെളിവായി രണ്ട് ഓഡിയോ ക്ലിപ്പുകളാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. ദിലീപും അഭിഭാഷകനും തമ്മിലുള്ള സംഭാഷണത്തില്‍ 'അവരെ നമ്മള്‍ പതിയെ വിശ്വസിപ്പിച്ചെടുക്കണം' എന്നു പറയുന്നുണ്ട്. ഇതിലെ അവര്‍ ആരാണെന്ന് വ്യക്തമല്ല. അതു ജുഡീഷ്യല്‍ ഓഫിസറെയാണ് എന്നാണ് പ്രോസിക്യൂഷന്റെ നിഗമനം. എങ്ങനെയാണ് ഈ നിഗമനത്തില്‍ എത്തിയത്. 'അവര്‍' എന്നു പറയുന്നതു ജുഡീഷ്യല്‍ ഓഫിസറെയാണെന്നു കരുതിയാല്‍ തന്നെ വിചാരണക്കോടതി ജഡ്ജിയെയാണെന്ന് എങ്ങനെ കൃത്യമായി പറയാനാകുമെന്നും കോടതി ചോദിക്കുന്നു. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com