ട്രെയിന്‍ വരുന്നതിനിടെ അമ്മയുടെ കൈവിട്ട് പാളത്തിലേക്കോടി നാലുവയസ്സുകാരന്‍; നടുക്കത്തോടെ യാത്രക്കാര്‍; അത്ഭുകരമായ രക്ഷപ്പെടല്‍ 

കോഴിക്കോട് ഭാഗത്തേക്കുള്ള തീവണ്ടി അനൗണ്‍സ്‌മെന്റ് കേട്ടതോടെ ധൃതി പിടിച്ചാണ് ഇവര്‍ പാളം മുറിച്ചു കടന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: അമ്മയുടെ കൈ വിടുവിച്ചോടിയ നാലുവയസ്സുകാരന്‍ തീവണ്ടി തട്ടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ ശനിയാഴ്ച രാത്രി എട്ടുമണിയ്ക്കാണ് സംഭവം. സ്‌റ്റേഷനിലേക്ക് വരികയായിരുന്ന ട്രെയിന്‍ പാളത്തിനരികെ വീണു കിടന്ന കുട്ടിയെ കടന്നാണ് നിന്നത്. 

കോഴിക്കോട് ഭാഗത്തേക്ക് പോകാനായി എത്തിയ ഭാര്യയും ഭര്‍ത്താവും മൂന്നു കുട്ടികളും അമ്മൂമ്മയും അടങ്ങിയ കുടുംബത്തിലെ കുട്ടിയാണ് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് ലക്ഷപ്പെട്ടത്. നോര്‍ത്ത് മെട്രോ സ്‌റ്റേഷന്‍ ഭാഗത്തു നിന്നാണ് ഇവരെത്തിയത്. 

നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലെ മേല്‍പ്പാലം അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരക്കുന്നതിനാല്‍ യാത്രക്കാര്‍ ട്രോളി പാലത്തിലൂടെയാണ് ( സാധനങ്ങള്‍ ട്രോളിയില്‍ കൊണ്ടുപോകാനുള്ള വഴി) ട്രാക്ക് മുറിച്ചു കടക്കുന്നത്. ഈ കുടുംബവും ട്രോളി പാലം വഴി കടക്കുമ്പോഴായിരുന്നു അപകടം. 

കോഴിക്കോട് ഭാഗത്തേക്കുള്ള തീവണ്ടി അനൗണ്‍സ്‌മെന്റ് കേട്ടതോടെ ധൃതി പിടിച്ചാണ് ഇവര്‍ പാളം മുറിച്ചു കടന്നത്. ഇതിനിടെ സ്റ്റേഷനിലേക്ക് ട്രെയിന്‍ വരുന്നതു കണ്ട ഭര്‍ത്താവ് രണ്ടു കുട്ടികളുമായി ആദ്യം പാളം മുറിച്ചു കടന്നു. അപ്പോഴേക്കും തീവണ്ടി അടുത്തെത്തിയതിനാല്‍ അമ്മയും അമ്മൂമ്മയും പാളം മുറിച്ചു കടന്നില്ല. അതിനിടെ അമ്മയുടെ കൈ വീടുവിച്ച് നാലുവയസ്സുകാരന്‍ അച്ഛന്റെ അടുത്തേക്ക് ഓടുകയായിരുന്നു. 

ഇതിനിടെ കുട്ടി പാളത്തിനരികില്‍ വീണു. ഇതുകണ്ട അച്ഛന്‍ ഉടന്‍ കുട്ടിയെ വലിച്ചു മാറ്റുകയായിരുന്നു. കുട്ടി ഓടുന്നതു കണ്ട ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചിരുന്നതായാണ് സൂചന. എന്നാല്‍ ഏതാനും ബോഗികള്‍ ഇവരെയും മറികടന്നാണ് നിന്നത്. പോര്‍ട്ടര്‍മാരും ആര്‍പിഎഫുമെല്ലാം ഓടിയെത്തി കുടുംബത്തെ വെയ്റ്റിങ്ങ് റൂമിലിരുത്തി വെള്ളമെല്ലാം നല്‍കി ആശ്വസിപ്പിച്ച ശേഷം, അതേ ട്രെയിനില്‍ തന്നെ കയറ്റി വിട്ടു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com