കൊല്ലം: കിടപ്പുരോഗിയായ പിതാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. കൊല്ലം പരവൂരിലാണ് ദാരുണസംഭവമുണ്ടായത്. കോട്ടപ്പുറം തെക്കേകല്ലുപുറം വീട്ടിൽ പി.ശ്രീനിവാസൻ (85) ആണ് മരിച്ചത്. സംഭവത്തിൽ രണ്ടാമത്തെ മകൻ കോട്ടപ്പുറം തെക്കേകല്ലുപുറം വീട്ടിൽ ഓട്ടോഡ്രൈവറായ എസ്.അനിൽകുമാർ (52) ആണ് പിടിയിലായത്.
രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. വർഷങ്ങളായി കിടപ്പിലാണ് ശ്രീനിവാസൻ. അച്ഛനും അമ്മയും താമസിക്കുന്ന വീട്ടിൽ എത്തിയ അനിൽകുമാർ തന്റെ മകന് വിദേശത്ത് പഠിക്കുവാനുള്ള തുകയും പുതിയതായി വാങ്ങിയ ഓട്ടോയ്ക്ക് നൽകാൻ 1 ലക്ഷം രൂപ ആവശ്യപ്പെട്ടു. തുടർന്ന് പ്രകോപിതനായ അനിൽകുമാർ പ്ലാസ്റ്റിക് കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ ശ്രീനിവാസന്റെ ദേഹത്തേക്ക് ഒഴിച്ചു തീകൊളുത്തുകയായിരുന്നു. മാതാവ് വസുമതിയുടെ കൺമുന്നിൽ വച്ചായിരുന്നു ക്രൂരത.
അടുക്കളയിൽ ആയിരുന്ന ഹോം നഴ്സ് സംഭവം കണ്ടു നിലവിളിച്ചതോടെ അനിൽകുമാർ പുറത്തേക്ക് ഓടുകയായിരുന്നു. സംഭവമറിഞ്ഞ് അയൽക്കാർ പരവൂർ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു.
പൊലീസ് എത്തുന്നതിന് മുൻപ് വെള്ളം ഒഴിച്ചു തീകെടുത്താൻ അയൽക്കാർ ശ്രമിച്ചെങ്കിലും കിടക്കയ്ക്ക് തീപിടിച്ചതിനാൽ ഗുരുതരമായി പൊള്ളലേറ്റു ശ്രീനിവാസൻ മരിക്കുകയായിരുന്നു.
തലേദിവസം രാത്രി മദ്യപിച്ചെത്തി പണം ആവശ്യപ്പെട്ട അനിൽകുമാർ പിതാവിനെ പെട്രോൾ ഒഴിച്ചു കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായി വീട്ടുകാർ പറഞ്ഞു. രാത്രിയിൽ സമീപത്തെ സ്വന്തം വീട്ടിൽ പോകാതെ കുടുംബ വീട്ടിന്റെ മുൻഭാഗത്തായിരുന്നു അനിൽകുമാർ കിടന്നിരുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ