തിരുവനന്തപുരം: നടുറോഡിൽ നടന്ന അക്രമം വിളിച്ചറിയിച്ച യുവാവിനെ പൊലീസ് മർദിച്ചതായി പരാതി. ഈഞ്ചയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റായ കൊല്ലം കൊട്ടിയം സ്വദേശി സാനിഷിനാണ് മർദനമേറ്റത്. വഞ്ചിയൂർ സ്‌റ്റേഷനിലെ പൊലീസുകാർക്കെതിരെ സാനിഷ് സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി.
തിങ്കളാഴ്ച രാത്രി വഞ്ചിയൂർ കവറടി ജങ്‌ഷനിലാണ് പരാതിക്കാസ്പദമായ സംഭവമുണ്ടായത്. ആശുപത്രിയിലെ കാന്റീനിൽനിന്ന് ഭക്ഷണം വാങ്ങി മടങ്ങിവരുമ്പോഴാണ് കവറടി ജങ്‌ഷനിൽ ഒരാൾ മറ്റൊരാളെ ക്രൂരമായി തല്ലുന്നതു കണ്ടു. ഇതോടെ 100-ൽ വിളിച്ച് വിവരം അറിയിച്ചു.
മുറിയിലെത്തിക്കഴിഞ്ഞ് രാത്രി പന്ത്രണ്ടരയോടെ വഞ്ചിയൂർ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഫോണിൽ വിളിച്ച് കവറടി ജങ്ഷനിലേക്ക് എത്താൻ ആവശ്യപ്പെട്ടു. അവിടെ മൂന്നു പോലീസുകാർ ഉണ്ടായിരുന്നു. മോശമായി പെരുമാറിയത് ചോദ്യം ചെയ്തതോടെയാണ് മർദനത്തിന് ഇരയായത്. ബോണറ്റിൽ തലപിടിച്ചടിക്കുകയും കഴുത്തിൽ കുത്തിപ്പിടിച്ച് കരണത്ത് അടിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്. വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയപ്പോൾ സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥൻ അസഭ്യം വിളിച്ച് തന്നെ പുറത്താക്കിയെന്നും പറഞ്ഞു.
അതിനിടെ യുവാവിനെ പൊലീസ് മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കഴുത്തിന് കുത്തിപ്പിടിച്ച് പൊലീസ് ജീപ്പിന്റെ ബോണറ്റിൽ തലയിടിപ്പിക്കുകയും മുഖത്ത് കൈവീശി അടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. പരാതിയിൽ ശംഖുംമുഖം അസി.കമ്മിഷണർ അന്വേഷണം ആരംഭിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ