തൊടുപുഴ: പാർട്ടി ഓഫിസുകൾ അടച്ചുപൂട്ടാൻ ഒരു ശക്തിക്കും കഴിയില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്. നിർമ്മാണ നിരോധനത്തിൽ പരസ്യ പ്രസ്താവന പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചു കൊണ്ടാണ് വർഗീസിന്റെ പരാമർശം. അടിമാലിയിൽ ഇന്നലെ നടന്ന പാർട്ടി യോഗത്തിലാണ് ജില്ലാ സെക്രട്ടറിയുടെ വെല്ലുവിളി പ്രസംഗം.
‘‘നിയമപരമായ വ്യവസ്ഥതകൾ ഉപയോഗിച്ച് പാർട്ടി ഇക്കാര്യങ്ങളെ നേരിടും. സിപിഎമ്മിന് ഇതിൽ ആശങ്കയില്ല. 1964ലെ ഭൂപതിവ് വിനിയോഗം ചട്ടഭേദഗതി ബിൽ ഈ മാസം 14ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. ഇതോടെ ഇടുക്കിയിലെ നിർമ്മാണ നിരോധനം മാറും. ജില്ലയിലെ സിപിഎമ്മിന്റെ എല്ലാ പാർട്ടി ഓഫിസുകളും സ്വൈര്യമായി പ്രവർത്തിച്ചിരിക്കും.
അൻപത് വർഷക്കാലമായി പ്രവർത്തിക്കുന്ന ശാന്തൻപാറ ഏരിയാ കമ്മിറ്റി ഓഫിസ് അനധികൃതമാണെന്നാണ് പറയുന്നത്. വീട്ടിൽ പട്ടിണി കിടക്കുമ്പോളും അരിമേടിക്കാൻ വച്ച പൈസ നൽകി സഖാക്കൾ നിർമിച്ച ഓഫിസുകളാണിത്’’ സി വി വർഗീസ് യോഗത്തിൽ പറഞ്ഞു. ഇടുക്കി ജില്ലയിലെ മൂന്നാർ മേഖലയിലെ അനധികൃത പാർട്ടി ഓഫീസ് നിർമ്മാണത്തിനെതിരായ കേസുകൾ പരിഗണിക്കുമ്പോഴായിരുന്നു, വിഷയത്തിൽ പരസ്യ പ്രസ്താവന നടത്തരുതെന്ന് ജില്ലാ സെക്രട്ടറിക്ക് ഹൈക്കോടതി നിർദേശം നൽകിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ