'ഒരു കാടോര്‍മ്മ' (എസ്. ജോസഫിന്)- അന്‍വര്‍ അലി എഴുതിയ കവിത

ഇരിങ്ങോള്‍ക്കാവില്‍ യുവകവിസംഘമായ് പണ്ട്കറങ്ങാന്‍ നമ്മള്‍ പോയ  ദിവസം ഓര്‍മ്മയുണ്ടോ?
'ഒരു കാടോര്‍മ്മ' (എസ്. ജോസഫിന്)- അന്‍വര്‍ അലി എഴുതിയ കവിത

രിങ്ങോള്‍ക്കാവില്‍ യുവ
കവിസംഘമായ് പണ്ട്
കറങ്ങാന്‍ നമ്മള്‍ പോയ  
ദിവസം ഓര്‍മ്മയുണ്ടോ?

യാത്രയില്‍ ദാഹം തീര്‍ക്കാന്‍ 
കരുതും വെള്ളമൊപ്പം
നീ ചൊല്ലാന്‍ വച്ച കാവ്യം 
കപികള്‍ കൊണ്ടുപോയി

ഓര്‍മ്മയില്‍ തപ്പിത്തപ്പി-
പ്പാതി നീ ചൊല്ലി, ബാക്കി-
പ്പാതി വാനരദാഹ
ഗാഥയ്ക്കു ശമനിയായ്

സൂര്യന്റെ കൂരമ്പൂര്‍ന്ന
ചോലക്കാടലഞ്ഞൂ നാം
തമ്പകച്ചോട്ടില്‍ നിന്നൂ
ഉപ്പന്റെ കൂവല്‍ കേട്ടൂ

രവങ്ങള്‍ നമ്മില്‍ ചരാ-
ചരകാവ്യങ്ങളായി
കുയിലും പുള്ളും കാ,റ്റാ-
ലിലയും കൂടെപ്പാടി

'പ്രാചീനപദ്യംപോലെ
ബലിഷ്ഠം' എന്ന വീമ്പില്‍
പണ്ടെന്നോ മറിഞ്ഞൊരു
മരത്തിലിരുന്നൊരാള്‍

ഇരുന്നുകഴിയും മു-
മ്പൊടിഞ്ഞുവീണൂ പൊള്ള;
ഇരുന്ന കവിയും - വെണ്‍
ചിതലിന്‍ തൊല്‍ക്കാപ്പിയം!

തെളിഞ്ഞൂ തിണയഞ്ചും
കവികള്‍ക്കെല്ലാം; അവര്‍
ചിരിച്ചൂ പൊട്ടിപ്പൊട്ടി
വെയിലിന്‍ ചുള്ളിക്കാട്ടില്‍

കത്തിജ്ജ്വലിച്ചൂ കാവ്
അകവാങ്മയം നീറി
എത്തി, അയ്യപ്പന്‍ മഞ്ഞ-
പ്പുലിതന്‍ പുറത്തേറി

തര്‍ക്കങ്ങള്‍ ചേക്കേറിയ
കാഞ്ഞിരക്കയ്പ്പന്‍ചില്ല
നോക്കി നീര്‍ച്ചാലും നാമും
എപ്പൊഴോ മയങ്ങിപ്പോയ്

വൈകിട്ട്, കത്തിത്തീര്‍ന്നോ-
രിരിഞ്ഞോള്‍വെയ്ലില്‍നിന്ന്,
വൈകിട്ട്, ഓര്‍ക്കുന്നുണ്ടോ?
മടങ്ങീ നമ്മളന്ന്

കവിസംഘമായ് തന്നെ 
മടങ്ങീ നമ്മളന്ന്; 
കാടോര്‍മ്മശ്ശവം - ഇന്ന്
നമ്മുടെ കൂട്ടായ്മകള്‍.

ഈ കവിത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com