'പുറത്തായ പെങ്ങള്‍'- കെ. രാജഗോപാല്‍ എഴുതിയ കവിത

പെങ്ങളും ഞാനുംഒരേ നേരത്തു പിറന്നവര്‍.ഈറ്റുനോവിന്റെ സൂചി    തറഞ്ഞ് കുന്തളി,ച്ചമ്മമേലോട്ടു പോകുന്നേരത്തവള്‍;താഴുമ്പോള്‍ ഞാനും
'പുറത്തായ പെങ്ങള്‍'- കെ. രാജഗോപാല്‍ എഴുതിയ കവിത

പെങ്ങളും ഞാനും
ഒരേ നേരത്തു പിറന്നവര്‍.

ഈറ്റുനോവിന്റെ സൂചി    
തറഞ്ഞ് കുന്തളി,ച്ചമ്മ
മേലോട്ടു പോകുന്നേരത്തവള്‍;
താഴുമ്പോള്‍ ഞാനും.

തകരക്കാര്‍ ഊരുതെണ്ടി
നാടുനീളെ നടപ്പുണ്ട്
തവണച്ചിട്ടിക്കു സ്‌നേഹം 
വെച്ചുനീട്ടുന്നവരുണ്ട്
കല്ലുകൊത്താനായി വന്ന് 
കത്തി രാകുന്നവരുണ്ട്
പെണ്ണൊരുത്തി കണ്ണുവാലി-
ട്ടെഴുതുന്ന പ്രായമാണേ
ചുറ്റുമോരോ കണ്ണുവേണേ,
ചുഴിപ്പുള്ള കാതു വേണേ.
-അമ്മയെന്നെ കാവലാക്കി.

അടുപ്പിനു ശ്വാസംകിട്ടാ-
തരി വെന്തുപുകയല്ല്;
ഉരിയാടാ പ്രാണികളില്‍
നിന്ന് ശാപം വരുത്തല്ല്,
പുല്ലുവട്ടി നിറയ്ക്കാനും
പയ്യിനു കാടി വെയ്ക്കാനും
കോഴി-താറാക്കളെ കീരി
പിടിക്കാതോടിക്കുവാനും 
മറക്കല്ല്, മഴയത്തും
വെയിലത്തും മറിയല്ല്.
-പെങ്ങളെല്ലാം കേട്ടുമൂളി.

-വിലക്കിന്റെ വളയിട്ട്
വളര്‍,ന്നവള്‍ അതിവേഗം.
വിളിയും ചൊല്ലുമില്ലാതെ
വളര്‍ന്നൂ ഞാന്‍ അവള്‍ക്കൊപ്പം.

ഒരിക്കല്‍ പെങ്ങളും ഞാനും
പുറത്തായതു,മൊരുപോലെ.

ബയോളജി ക്ലാസുതീര്‍ന്ന്
വെളിക്കുവിട്ട നേരത്തു-
ണ്ടവള്‍ കുനിഞ്ഞിരിക്കുന്നു,
അടിവയര്‍ ഞെരിക്കുന്നു;
വെയിലത്തു*തെരമാങ്ങാക്കളി
പോലെ വിളറുന്നു.

തിരണ്ട പെങ്ങളെ കൂട്ടി
വീട്ടില്‍ വന്നൊരു കൂട്ടുകാരി.
പനിറൊട്ടി മണക്കുന്നോ-
രവളുടെ മുഖംനോക്കി
ഞറുക്കീലായ് കിത,പ്പള്ളി
പ്പിടിച്ചമാറിടം നോക്കി
കൊതിനീരു വിഴുങ്ങുമ്പോള്‍
മുഖമട,ച്ചവള്‍ ആട്ടി;
-പടിക്കു ഞാന്‍ പുറത്തായി.

വെയില്‍ പോയി, പരമ്പിലെ 
തെരമാങ്ങാക്കളി-വറ്റല്‍
ഉറുമ്പരിച്ചിരിക്കുന്നു.

അന്നുരാത്രി 
അടുക്കളയടയും മുന്‍പ്
അകത്തു ഞാന്‍,
പനിച്ച റൊട്ടിമേല്‍ പതി-
ഞ്ഞുണക്കമുന്തിരിപോലെ.

മഞ്ഞളും സ്വര്‍ണ്ണവും തൊട്ട-
ന്നതിലേറെ മധുരിച്ചോള്‍
-പെങ്ങളിന്നും പുറത്താണ്! 

* മാമ്പഴച്ചാറ്- ചതച്ചുപിഴിഞ്ഞെടുത്ത് പരമ്പില്‍ തളിച്ച് വെയിലത്തുണക്കി സൂക്ഷിക്കാറുണ്ടായിരുന്നു.

ഈ കവിത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com