ടെഹ്റാൻ: ഇറാനിൽ പ്രതിഷേധക്കാർക്കു നേരെ ഭീകരരുടെ വെടിവെപ്പ്. ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇറാന്റെ തെക്കുപടിഞ്ഞാറൻ ഖുസെസ്ഥാൻ പ്രവിശ്യയിൽ പ്രതിഷേധക്കാർക്കും സുരക്ഷാ സേനയ്ക്കുമെതിരെയാണ് ആക്രമണമുണ്ടായത്.
ബൈക്കിൽ എത്തിയ രണ്ട് സായുധരായ തീവ്രവാദികൾ ഇസെഹ് നഗരത്തിലെ ഒരു സെൻട്രൽ മാർക്കറ്റിലുണ്ടായിരുന്ന പ്രതിഷേധക്കാർക്കുനേരെ വെടിവെക്കുകയായിരുന്നു. പത്തിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സ്റ്റേറ്റ് മീഡിയ ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. വെടിവെപ്പിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
ഒക്ടോബർ 26 ന്, ഷിറാസിലെ ഷാ ചെറാഗ് ശവകുടീരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ കുറഞ്ഞത് 13 പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ പറയുന്നു. ഈ സംഭവത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭം തുടരുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ. ഇറാന്റെ വസ്ത്രധാരണ രീതി അനുസരിച്ചില്ലെന്നാരോപിച്ച് അറസ്റ്റ് ചെയ്ത മഹ്സ അമീനി കൊല്ലപ്പെട്ടതിനു ശേഷം ആരംഭിച്ച പ്രതിഷേധസമരങ്ങളിൽ രണ്ടുമാസത്തിനുള്ളിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ