യുഎന്നില്‍ കശ്മീര്‍ പ്രശ്‌നം വീണ്ടും ഉന്നയിച്ച് എര്‍ദോഗന്‍; 'ചര്‍ച്ച വേണം'

ഐക്യരാഷ്ട്ര സഭയില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച് തുര്‍ക്കി പ്രസിഡന്റ് തയ്യീപ് എര്‍ദോഗന്‍
യുഎന്‍ യോഗത്തില്‍ എര്‍ദോഗന്‍ സംസാരിക്കുന്നു/എഎഫ്പി
യുഎന്‍ യോഗത്തില്‍ എര്‍ദോഗന്‍ സംസാരിക്കുന്നു/എഎഫ്പി

ക്യരാഷ്ട്ര സഭയില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച് തുര്‍ക്കി പ്രസിഡന്റ് തയ്യീപ് എര്‍ദോഗന്‍. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചര്‍ച്ചകളിലൂടെ മാത്രമേ പരിഹാരം സാധ്യമാകൂ എന്ന് അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ 78മത് ജനറല്‍ അസംബ്ലി സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചര്‍ച്ചയിലൂടെ കശ്മീരില്‍ ന്യായമായതും ശാശ്വതവുമായ സമാധാനം സ്ഥാപിക്കുക എന്നത് ദക്ഷിണേഷ്യന്‍ മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കും അത്യാവശ്യമാണ്'- അദ്ദേഹം പറഞ്ഞു. ഈ ദിശയില്‍ സ്വീകരിക്കുന്ന നടപടികളെ തുര്‍ക്കി തുടര്‍ന്നും പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ജി 20 ഉച്ചകോടിയില്‍ ഇന്ത്യയും തുര്‍ക്കിയും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി എര്‍ദോഗന്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ്, യുഎന്നില്‍ തുര്‍ക്കി പ്രസിഡന്റ് കശ്മീര്‍ വിഷയം ഉയര്‍ത്തിയത്. 

യുഎന്‍ രക്ഷാ സമിതിയിലെ 15 താത്ക്കാലിക അംഗങ്ങളെ സ്ഥിരാംഗങ്ങളാക്കി മാറ്റണമെന്ന് താന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെയും, കശ്മീര്‍ വിഷയം എര്‍ദോഗന്‍ യുഎന്‍ വേദികളില്‍ ഉന്നയിച്ചിട്ടുണ്ട്. ഇന്ത്യക്കും പാകിസ്ഥാനും സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം കഴിഞ്ഞിട്ടും കശ്മീര്‍ വിഷയത്തില്‍ ഒരു പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com