മഹാബലിപുരത്തെ സ്കേറ്റിങ് താരമായ ഒമ്പത‌് വയസ്സുകാരി കമാലി മൂർത്തിയുടെ കഥ ഓസ‌്കറിലേക്ക‌്. കമാലിയെയും അവളുടെ അമ്മയെയും കേന്ദ്രീകരിച്ച് കഥപറയുന്ന ഹൃസ്വചിത്രം 2020ലെ ഓസ്കാറിലേക്ക തിരഞ്ഞെടുക്കപ്പെട്ടു. കമാലി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒൻപതുവയസ്സുകാരി മിടുക്കിയുടെയും അമ്മ സുഗന്ധിയുടെയും ജീവിതകഥയാണ് പ്രമേയമാക്കിയിരിക്കുന്നത്.
പരമ്പരാഗത രീതിയിൽ ചിന്തിക്കുന്ന ഒരു സാമൂഹിക ചുറ്റുപാടിൽ നിന്നുകൊണ്ട് മകളെ അവളുടെ സ്വപ്നമായ സ്‌കേറ്റിങ‌് താരമാക്കാനുള്ള അമ്മയുടെ കഷ്ടപാടുകളാണ് ചിത്രത്തിൽ. 24 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ന്യൂസിലന്‍ഡുകാരിയായ സാഷ റെയിന്‍ബോയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആറ് ആഴ്ചകള്‍ കൊണ്ട് പൂര്‍ത്തിയാക്കിയ ഹൃസ്വചിത്രം ഇതിനോടകം മുബൈ അന്താരാഷ്ട്ര ചലചിത്രമേളയിലും അറ്റ്‌ലാന്റ് ചലച്ചിത്രോത്സവത്തിലും പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. തുടര്‍ന്നാണ് ഓസ്‌കാറിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുന്നത്.
മൂന്നാം വയസ്സുമുതൽ സ്കേറ്റിങ് പരിശീലിക്കുന്ന കമാലി പൊള്ളുന്ന ചൂടിനെ പോലും വകവയ‌്ക്കാതെ സ്‌കേറ്റിങ‌് ബോർഡ‌് പരിശീലനം നടത്തുന്ന വീഡിയോയും വാർത്തയും കഴിഞ്ഞവർഷം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കമാലിയെക്കുറിച്ച് ചിത്രം ഒരുങ്ങിയത്. തന്റെ ജീവിതത്തിൽ മകൾക്ക‌് ശേഷം ലഭിച്ച ഏറ്റവും വലിയ നേട്ടമാണ‌് നാമനിർദേശമെന്നാണ് സുഗന്ധിയുടെ വാക്കുകൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ